കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമാക്കി കെഎം ഷാജിയുടെ നീക്കങ്ങൾ; പ്രതിരോധിക്കാനൊരുങ്ങി മുസ്ലിം ലീഗ് നേതൃത്വം
പികെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമാക്കി കെഎം ഷാജി ലീഗിനുള്ളിൽ നടത്തുന്ന നീക്കത്തെ പ്രതിരോധിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. തുടർച്ചയായി നടത്തുന്ന പരസ്യ വിമർശങ്ങളെ അച്ചടക്ക നടപടിയിലൂടെ നേരിടാനാണ് ലക്ഷ്യം. എന്നാൽ ഒരു വലിയ വിഭാഗം പ്രവർത്തകരുടെ പിന്തുണയുറപ്പിച്ചാണ് ഷാജിയുടെ നീക്കങ്ങൾ. (kunhalikutty shaji muslim league)
കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജിയുടെ നേതൃത്വത്തിൽ പാർട്ടിക്കുള്ളിൽ നടത്തിയിരുന്ന വിമർശനങ്ങൾ പരസ്യവേദികളിലേക്ക് മാറിയതോടെയാണ് നേതൃത്വം നിലപാട് കടുപ്പിച്ചത്. പ്രവർത്തക സമിതിയിൽ കുഞ്ഞാലിക്കുട്ടി അനുകൂലികൾ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള തീരുമാനം. പാർട്ടിയിൽ അച്ചടക്ക സമിതിയെ രൂപീകരിക്കാനും ഇതേ യോഗം തീരുമാനിച്ചിട്ടുണ്ട്. കെഎംസിസി വേദികളിലാണ് ഷാജി പരസ്യ വിമർശനം ഉന്നയിച്ചത്. ഈ മാസം ഒൻപതിന് ജിദ്ദയിലെ പരിപാടിയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരോക്ഷ വിമർശനങ്ങളാണ് പുതിയ വിവാദങ്ങളുടെ തുടക്കം.
പ്രവർത്തക സമിതിയിൽ വിമർശനങ്ങൾ ഉണ്ടായതിന് പിന്നാലെ മസ്കറ്റിലെ കെഎംസിസി പരിപാടിയിലും ഷാജി പരസ്യ പ്രതികരണം നടത്തിയതോടെയാണ് വിശദീകരണം തേടാൻ നേതൃത്വം തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിൽ ലീഗ് അനുകൂല പ്രൊഫൈലുകൾ ഷാജിക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നുമുണ്ട്. പാർട്ടി സംഘടിപ്പിച്ച വിവിധ പൊതു പരിപാടികളിൽ ഷാജിയുടെ സാന്നിധ്യം ആഘോഷിക്കാൻ കെഎംസിസികളുടെ പിന്തുണയോടെ ആസൂത്രിത നീക്കം നടന്നതായി നേരത്തെ എതിർ വിഭാഗം ആരോപിച്ചിരുന്നു.
Read Also: ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പാവുമെന്ന് പികെ കുഞ്ഞാലിക്കുട്ടി [24 Exclusive]
മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ തനിക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്ന് കെഎം ഷാജി അവകാശപ്പെട്ടിരുന്നു. ലീഗ് തന്നെ വിമർശിച്ചെങ്കിൽ തന്നെ, ശത്രുകൂടാരത്തിൽ അഭയം പ്രാപിക്കുമെന്ന് കരുതേണ്ടെന്ന് കെഎം ഷാജി പറഞ്ഞു.
‘കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് യോഗത്തിൽ കെ എം ഷാജിക്കെതിരെ വലിയ വിമർശനമുണ്ടായെന്ന് വാർത്ത വന്നു. എല്ലാ ചാനലും അത് കൊടുത്തു. അവർക്ക് സന്തോഷമാകുകയും ചെയ്തു. ബിരിയാണി കൊടുക്കൽ മാത്രമല്ല, നേതാക്കന്മാരെ ലീഗ് വിമർശിക്കുന്നുണ്ടെന്ന് സമ്മതിച്ചല്ലോ. പക്ഷേ ആ യോഗത്തിൽ അങ്ങനെയൊരു വിമർശനമുണ്ടായിട്ടില്ലെന്ന് പാർട്ടിയുടെ ചുമതലയുള്ള സെക്രട്ടറിയും നേതാക്കന്മാരും പറഞ്ഞു. ഇനിയിപ്പോൾ എന്നെ വിമർശിച്ചെന്നും തിരുത്തണമെന്നും അവർ പറഞ്ഞെന്നിരിക്കട്ടെ, അതിൽ മനം നൊന്ത് ശത്രുപാളയത്തിൽ ഞാൻ അഭയം തേടുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? ശത്രുവിന്റെ കൂടാരത്തിൽ ഞാൻ അഭയം പ്രാപിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അതിനുള്ള വെള്ളമങ്ങ് വാങ്ങിവച്ചേക്ക്’. കെ എം ഷാജി പറഞ്ഞു.
Story Highlights: kunhalikutty km shaji muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here