ശമ്പള പരിഷ്കരണം: കെ.ജി.എം.ഒ.എയുടെ പ്രതിഷേധം മാറ്റി

സർക്കാർ ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളമടക്കം കുറവ് വരുന്ന രീതിയിൽ ഉണ്ടായ ശമ്പള പരിഷ്കരണത്തിലെ നിരവധി അപാകതകൾ പരിഹരിക്കണമെന്ന് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടുവരികയാണ്. വിഷയം പരിഹരിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പ് പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്തുള്ള ജോലികളിൽ നിന്ന് വിട്ടു നിന്നു കൊണ്ട് കെജിഎംഒഎ നിസ്സഹകരണ സമരത്തിലായിരുന്നു.
പ്രതിഷേധവുമായി മുന്നോട്ടു പോകുമ്പോഴും ചർച്ചകളോട് ക്രിയാത്മകമായി സഹകരിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചിരുന്നത്. വിഷയത്തിൽ സർക്കാരിൽ നിന്ന് അനുഭാവപൂർവ്വമായ സമീപനം ഉണ്ടായിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായ എന്‍ട്രി കേഡറിലെ അടിസ്ഥാനശമ്പളത്തില്‍ വരുത്തിയ കുറവ് പരിഹരിക്കുകയെന്നത് അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. പ്രമോഷൻ തസ്തികകളിലെ പേഴ്സണൽ പേ ഒഴിവാക്കിയതും, അലവൻസുകൾ നിഷേധിച്ചതും ഉൾപ്പെടെയുള്ള മറ്റു കാര്യങ്ങൾ തുടർ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന് ധാരണയാവുകയും ചെയ്തു.
ഇതിൻ്റെ അടിസ്ഥാനത്തിൽ കെജിഎംഒഎ പ്രഖ്യാപിച്ച എല്ലാ പ്രതിഷേധ പരിപാടികളും മാറ്റിവക്കുന്നു. പ്രശ്നപരിഹാരത്തിന് പിന്തുണയേകുന്ന വളരെ സൗഹാർദ്ദ സമീപനമായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിന്റെ ക്രിയാത്മക സമീപനം പ്രശ്ന പരിഹാരം യാഥാർത്ഥ്യമാക്കി. സർക്കാരിൻ്റെ സഹകരണ നിലപാടിനെ കെജിഎംഒഎ അങ്ങേയറ്റം വിലമതിക്കുകയും അതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു – പ്രസ്താവനയിൽ പറയുന്നു.
Story Highlights: Salary Revision: KGMOA’s Protest Changed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here