പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നത് പിണറായി സർക്കാർ: കെ. സുരേന്ദ്രൻ

കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും പിണറായി സർക്കാർ അവർക്കെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം. മറ്റ് സംസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനക്കെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സംസ്ഥാനത്തെ ഇടതുസർക്കാർ തണുപ്പൻ സമീപനം സ്വീകരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ( Pinarayi government protecting Popular Front: K. Surendran ).
Read Also: പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെ.എസ്.ആർ.ടി.സിക്ക് കല്ലെറിഞ്ഞവരെ കസ്റ്റഡിയിലെടുത്തു
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിന്റെയും അവിഹിതസഖ്യത്തിന്റെയും പ്രത്യുപകാരമാണിതെന്ന് ഉറപ്പാണ്. നിയമപ്രകാരം മതി നടപടിയെന്നാണ് പിണറായി വിജയൻ പറയുന്നത്. രാജ്യത്തെ നിയമപ്രകാരമാണ് ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ റെയിഡ് നടത്താനോ പിടിച്ചെടുക്കാനോ സർക്കാർ തയ്യാറാവുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന സിപിഐഎം അഖിലേന്ത്യാ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടേയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിലപാടിനോട് ഇത് ചേർത്ത് വായിക്കേണ്ടതാണ്.
സിപിഐഎമ്മിന്റെ ഈ നിലപാടിനൊപ്പമാണ് പിണറായി സർക്കാരുമെന്ന് വ്യക്തമായിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് മതഭീകരവാദികളാണെന്ന് പറഞ്ഞത് സിപിഐഎമ്മിന്റെ തന്നെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്ച്യുതാനന്ദനായിരുന്നു. എന്നാൽ ഇന്ന് പിണറായി വിജയനിലെത്തുമ്പോൾ സിപിഐഎം പൂർണമായും മതഭീകരവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഭരണഘടന അനുസരിച്ചല്ല സിപിഐഎം ഫ്രാക്ഷൻ അനുസരിച്ചാണ് സംസ്ഥാന ഭരണകൂടം പ്രവർത്തിക്കുന്നതെന്നതിന്റെ പ്രത്യക്ഷ ഉദ്ദാഹരണമാണ് പോപ്പുലർ ഫ്രണ്ടിനെതിരായ മൃദു സമീപനമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Story Highlights: Pinarayi government protecting Popular Front: K. Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here