പൂച്ച കടിച്ചതിനു കുത്തിവെപ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയ്ക്കുള്ളിൽ വച്ച് നായ കടിച്ചു

പൂച്ച കടിച്ചതിനു കുത്തിവെപ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയ്ക്കുള്ളിൽ വച്ച് തെരുവുനായ കടിച്ചതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് അകത്തുവച്ചാണ് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ വാസവൻ്റെ മകളായ അപർണയെ നായ കടിച്ചത്. കടിയേറ്റ അപർണയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകാതെ ആശുപത്രി ജീവനക്കാർ അകത്തുകയറി വാതിലടച്ചു എന്നും പരാതിയുണ്ട്.
പൂച്ച കടിച്ചതിൻ്റെ സെക്കൻഡ് ഇഞ്ചക്ഷൻ എടുക്കാനായാണ് ആശുപത്രിയിൽ എത്തിയത്. അപർണയോട് അവിടെയുണ്ടായിരുന്ന ഒരു ബെഞ്ചിൽ ഇരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു. ഈ സമയത്ത് അവിടെ കിടക്കുകയായിരുന്ന പട്ടി ചാടി കുട്ടിയുടെ കാലിൽ കടിക്കുകയായിരുന്നു. ഇത് കണ്ട് ആശുപത്രി ജീവനക്കാർ അകത്ത് ഓടിക്കയറി വാതിലടച്ചു. രക്തം തുടയ്ക്കുന്നതിനായി ചുരിദാർ മുറിയ്ക്കാൻ കത്രിക ചോദിച്ചിട്ടുപോലും അവർ തന്നില്ല. അവിടെ നിന്ന ഒരു സ്ത്രീയാണ് സോപ്പ് കൊണ്ട് കഴുകി വൃത്തിയാക്കിയത് എന്ന് വാസവൻ പറയുന്നു.
വിഴിഞ്ഞം ചപ്പാത്ത് സ്വദേശിയാണ് അപർണ. കാലിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സ്ഥിരമായി ആശുപത്രിയുടെ ഉള്ളിലാണ് നായ കിടക്കുന്നതെന്നും ഇത് ആരെയും ഉപദ്രവിക്കുന്ന നായ അല്ലെന്നും ആശുപത്രി ജീവനക്കാർ പറയുന്നു. ഇപ്പോൾ ചികിത്സയ്ക്കുവേണ്ടി അപർണയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിനുശേഷം ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്നാണ് പെൺകുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്.
Story Highlights: vizhinjam cat dog lady
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here