ആ സ്‌നേഹനിധിക്ക് കണ്ണീരോടെ വിട; കോടിയേരിയെ അനുസ്മരിച്ച് കലാലോകവും

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാലും മമ്മൂട്ടിയും. സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവാണ് കോടിയേരിയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. വ്യക്തിപരമായി നല്ലൊരു സുഹൃത്തായിരുന്ന കോടിയേരിയുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ടായിരുന്നെന്നും മോഹന്‍ലാല്‍ കുറിച്ചു.
‘പിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികള്‍. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിര്‍വഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീര്‍ഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്‌നേഹനിധിക്ക് കണ്ണീരോടെ വിട’. മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളെന്ന് മമ്മൂട്ടിയും അനുസ്മരിച്ചു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് എട്ട് മണിയോടെയായിരുന്നു കോടിയേരിയുടെ വിയോഗം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ജന്മാനാടായ കണ്ണൂരിലെത്തിക്കും. കണ്ണൂര്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. എയര്‍ ആംബുലന്‍സിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം സംസ്‌കരിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനമുണ്ടാകില്ല.
Story Highlights: mohanlal and mammootty about kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here