വ്യത്യസ്ത മുന്നണികളില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ കരുതല്‍ നേരിട്ട് അനുഭവിച്ച ആളാണ് ഞാന്‍; കോടിയേരിയെ കുറിച്ച് റോഷി അഗസ്റ്റിന്‍
പ്രതിസന്ധികളെ ചിരിച്ചു നേരിടുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. രാഷ്ട്രീയമായി വിരുദ്ധ ചേരികളില്‍ നില്‍ക്കുമ്പോഴും രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിത്വം ആയിരുന്നു അദ്ദേഹം. വ്യത്യസ്ത മുന്നണികളില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ കരുതല്‍ നേരിട്ട് അനുഭവിച്ച ആളാണ് ഞാന്‍. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാരുന്ന ശൈലി ആണ് സ്വീകരിച്ചിരുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തിയ അദ്ദേഹം ഞാന്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃക ആയിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് എട്ട് മണിയോടെയായിരുന്നു കോടിയേരിയുടെ വിയോഗം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ജന്മാനാടായ കണ്ണൂരിലെത്തിക്കും. കണ്ണൂര്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. എയര്‍ ആംബുലന്‍സിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം സംസ്‌കരിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനമുണ്ടാകില്ല.
Story Highlights: roshy augustine about kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here