പ്രധാനമന്ത്രിയുടെ റാലിയിൽ മാധ്യമ പ്രവർത്തകർക്ക് ‘സ്വഭാവ സർട്ടിഫിക്കറ്റ്’: ഉത്തരവ് പിൻവലിച്ചു

വിവാദ ഉത്തരവ് പിൻവലിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാളത്തെ ഹിമാചൽ സന്ദർശനം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന ഉത്തരവ് പിൻവലിച്ചു.
നേരത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രിന്റ്, ഡിജിറ്റൽ അല്ലെങ്കിൽ ടിവി മാധ്യമപ്രവർത്തകർ മാത്രമല്ല, ആകാശവാണിയും ദൂരദർശനും ഉൾപ്പെടെയുള്ള സർക്കാർ മാധ്യമ പ്രതിനിധികളോടും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് അഡ്മിനിസ്‌ട്രേഷൻ സെപ്തംബർ 29 ന് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് വൻ വിവാദമായി.
ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. മാധ്യമപ്രവർത്തകർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് ഹിമാചൽ പ്രദേശ് ഡിജിപി സഞ്ജയ് കുന്ദു പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തുന്ന എല്ലാ മാധ്യമപ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു. ഹിമാചൽ പ്രദേശ് പൊലീസ് അവരുടെ കവറേജ് സുഗമമാക്കുമെന്നും ഡിജിപി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്‌ടോബർ അഞ്ചിന് ഹിമാചൽ പ്രദേശിൽ ഏകദിന സന്ദർശനം നടത്തും. ബിലാസ്പൂരിലെ എയിംസ് കാമ്പസ് ഉദ്ഘാടനം ചെയ്യുന്നതിനു പുറമേ ഒരു പൊതുയോഗത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇതിന് ശേഷം കുളു ദസറ ഉത്സവത്തിലും പങ്കെടുക്കും. ഇതാദ്യമായാണ് പ്രധാനമന്ത്രി കുളു ദസറ ഉത്സവത്തിന്റെ ഭാഗമാകുന്നത്.
Story Highlights: Himachal’s “Character Certificate” Of Press For PM’s Rally Order Withdrawn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here