ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്ഐ ബന്ധം: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്

ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേരളാ പൊലീസ്. 873 ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻ.ഐ.ഐ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി എന്ന വാർത്ത തെറ്റാണെന്നും പൊലീസ് അറിയിച്ചു.
പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നൽകി എന്നായിരുന്നു വാർത്ത. എന്‍ഐഎ സംഘടിപ്പിച്ച റെയ്ഡ് വിവരങ്ങൾ ചോര്‍ത്തി നല്‍കി. വിവരങ്ങള്‍ ചോരാന്‍ പൊലീസ് നടപടി കാരണമായെന്നും, പിഎഫ്‌ഐക്ക് റെയ്ഡിനെ പ്രതിരോധിക്കാന്‍ അവസരം നല്‍കിയെന്നും എൻ.ഐ.എ റിപ്പോർട്ട് ഉദ്ധരിച്ച് വാർത്ത വന്നിരുന്നു.
സംസ്ഥാന പൊലീസിനെ ചില ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് റെയ്ഡ് സംബന്ധിച്ച് ആദ്യം വിവരം ലഭിച്ചിരുന്നുള്ളൂ. ഒരു തരത്തിലും വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്‍ഐഎ ശ്രമിച്ചിരുന്നു. പൊലീസിനിടയില്‍ തന്നെയുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് എന്‍ഐഎ കണ്ടെത്തല്‍ എന്നും റിപ്പോർട്ട് വന്നിരുന്നു. ഈ വാർത്തയാണ് പൊലീസ് തള്ളിയത്.
Story Highlights: Officials have PFI links: Police say the news is baseless
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here