ഉദ്ദവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി; താക്കറെ വിഭാഗത്തിൽ നിന്നും വ്യാജ സത്യവാങ്മൂലങ്ങൾ പൊലീസ് പിടിച്ചെടുത്തു

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി. താക്കറെ വിഭാഗത്തിൽ നിന്നും വ്യാജ സത്യവാങ്മൂലങ്ങൾ പൊലീസ് പിടിച്ചെടുത്തു.തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കാൻ തയ്യാറാക്കിയ രേഖകൾ ആണ് പിടിച്ചെടുത്തത്.സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ( fake affidavit seized from uddhav thackeray )
പാർട്ടി പേരും ചിഹ്നവും അനുവദിച്ചുകിട്ടുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കുന്നതിനായി ഉദ്ദവ് വിഭാഗം തയ്യാറാക്കിയ വ്യാജസത്യവാങ്മൂലങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.
4682 വ്യാജ സത്യവാങ്മൂലങ്ങളും വ്യാജ റബ്ബർ സ്റ്റാമ്പുകളുമാണ് മുംബൈ നിർമൽ നഗർ പോലീസ് പിടികൂടിയത്. ഐപിസി സെക്ഷൻ 420 , 465 വകുപ്പുകൾ ചുമത്തിയാണ് പോലീസ് എഫ്‌ഐആർ. ഒന്നരലക്ഷത്തോളം സത്യവാങ്മൂലങ്ങൾ ഉദ്ദവ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരുന്നു.
5 ലക്ഷം സത്യവാങ്മൂലങ്ങൾ സമർപ്പിക്കുമെന്ന് താക്കറെ വിഭാഗം അവകാശപ്പെട്ടിരുന്നു. വ്യാജസത്യവാങ്മൂലങ്ങൾ പിടിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കപ്പെട്ട രേഖകളും വിശദമായി പരിശോധിക്കണമെന്ന് ഷിൻഡെ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ശിവസേന എന്ന പേരിനായി ജൂലൈ 19ന് ഏകനാഥ് ഷിൻഡെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ അപേക്ഷ നൽകിയത്. തുടർന്ന് ശിവസേനയുടെ 19 എംപിമാരിൽ 12 പേർ, 55 എംഎൽഎമാരിൽ 40 പേർ, 11 സംസ്ഥാന മേധാവികൾ, 144 ഭാരവാഹികൾ, 1,51,483 പ്രാഥമിക അംഗങ്ങൾ എന്നിവരുടെ സത്യവാങ്മൂലം ഷിൻഡെ വിഭാഗം സമർപ്പിച്ചു.
അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ആശയക്കുഴപ്പവും വൈരുദ്ധ്യവും ഇല്ലാത്തതാണെന്ന് ഉറപ്പാക്കാൻ പാർട്ടിയുടെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
Story Highlights: fake affidavit seized from uddhav thackeray
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here