ശസ്ത്രക്രിയക്കിടയിൽ കത്രിക വയറിൽ കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
ശസ്ത്രക്രിയക്കിടയിൽ കത്രിക വയറിൽ കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കോഴിക്കോട്- പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ചുവർഷം ജീവിക്കേണ്ടി വന്ന സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗുരുതരമായ കൃത്യവിലോപത്തെ കുറിച്ചും ഉത്തരവാദികളായ ജീവനക്കാരെയും കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് കളക്ടറേറ്റിൽ ഒക്ടോബർ 28 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അശ്രദ്ധയാണെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു. യുവതി അനുഭവിച്ചത് വിവരണാതീതമായ വേദനയാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവും ഡോക്ടർമാരും തമ്മിലുള്ള സംഭാഷണം ട്വൻ്റിഫോറിനു ലഭിച്ചു. കണ്ടെത്തിയത് കത്രിക തന്നെയെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതായി ഡോക്ടർമാർ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
2017 നവംബർ മുപ്പതിനാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. അതിനുശേഷം ഏതാണ്ട് രണ്ട് മാസത്തിനുള്ളിൽ തന്നെ യൂറിനറി ഇൻഫക്ഷൻ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഇവർ നേരിട്ടു. ഇൻഫെക്ഷനും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊക്കെ ഇവർക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവരെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴൊന്നും സ്കാൻ ചെയ്തിരുന്നില്ല. പക്ഷേ, പഴുപ്പ് കണ്ടെത്തി. തുടർന്നായിരുന്നു ശസ്ത്രക്രിയകൾ. മൂന്ന് ശസ്ത്രക്രിയകളും വയറിൻ്റെ ഭാഗത്തല്ല, അടിവയറ്റിന് താഴെയായിട്ടാണ് ചെയ്തത്. അപ്പോഴും ഇതൊക്കെ കത്രിക കാരണം ഉണ്ടായ ബുദ്ധിമുട്ടുകളാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പഴുപ്പും മറ്റും എടുത്തുകളയാൻ വേണ്ടിയായിരുന്നു ഈ മൂന്ന് ശസ്ത്രക്രിയകളും നടത്തിയത്.
അതിനുശേഷം അടുത്തിടെ നടത്തിയ ഒരു സിടി സ്കാനിലാണ് ഈ കത്രിക വയറിനുള്ളിൽ ഉണ്ട് എന്ന് കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയ നടത്തുകയും കത്രിക പുറത്തെടുക്കുകയും ചെയ്തു. ഇപ്പോൾ പുറത്തുവന്ന സംഭാഷണം, കഴിഞ്ഞ മാസം 19ആം തീയതി നടന്നതാണ്. 17ആം തീയതിയാണ് കത്രിക പുറത്തെടുത്തത്. അതിനുശേഷം അന്ന് തന്നെ ഈ കത്രിക കാണിക്കണമെന്ന് യുവതിയുടെ ഭർത്താവായ അഷ്റഫ് ആശുപത്രി അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വരൂ എന്നാണ് ഇവർ പറഞ്ഞത്.
അങ്ങനെയാണ് അവർ 19ആം തീയതി, അതായത് തിങ്കളാഴ്ച ആശുപത്രിയിൽ എത്തുകയും ഈ ദൃശ്യം പകർത്തുകയും ചെയ്തത്. ഡോക്ടർമാരുമായി അഷ്റഫ് സംസാരിക്കുന്നുണ്ട്. അപ്പോൾ അവർ കൃത്യമായി തന്നെ ഇത് കത്രികയാണെന്നും വയറിനുള്ളിൽ നിന്ന് എടുത്തതാണെന്നും കൃത്യമായി സ്ഥിരീകരിക്കുന്നുണ്ട്. മാത്രവുമല്ല സൂപ്രണ്ട് ഈ കത്രിക ആ സ്ഥിരീകരിച്ച് സീൽ ചെയ്ത് കൊണ്ടുപോവുകയാണ് എന്നും ഈ ഡോക്ടർമാർ പറയുന്നുണ്ട്. എന്തായാലും അപ്പോഴും ഇവർ പറയുന്നത് അഞ്ചുവർഷം മുമ്പ് ഇതേ ആശുപത്രിയിൽ വച്ച് സിസേറിയൻ നടത്തിയിട്ടുണ്ട് എന്നാണ്. ആ ശസ്ത്രക്രിയക്കിടയിൽ തന്നെയാണ് ഈ കത്രിക വയറ്റിൽ കുടുങ്ങിയത് എന്നത് ഏതാണ്ട് വ്യക്തമാണ്. ഇത് ഡോക്ടർമാർക്കും ഏതാണ്ട് വ്യക്തമായിരുന്നു. പക്ഷേ, നേരത്തെ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും ഒക്കെ തന്നെ മാറിയിരുന്നു. പുതിയ ഡോക്ടർമാരും മറ്റുമാണ് അവിടെ ഉണ്ടായിരുന്നത്.
Story Highlights: Scissors stuck in stomach during surgery; Human Rights Commission filed a case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here