പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മിഷൻ
കൊല്ലം ചടയമംഗലം പോരേടത്ത് പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മിഷൻ. വിശദവും സമഗ്രവുമായ അന്വേഷണം നടത്താനാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം പൊലീസ് വനിതാ കമ്മിഷന് സമർപ്പിക്കണം. സംഭവത്തിൽ വീഴ്ചയുണ്ടോ എന്നും പരിശോധിക്കും.
വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ ഈ മാസം 7 തീയതി പുലർച്ചെയാണ് അമ്മയും കുഞ്ഞും മരിച്ചത്. ചടയമംഗലം കളിക്കാട് കോളനിയിലെ അശ്വതിയാണ് വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ മരിച്ചത്. ഭർത്താവും 17 വയസ്സായ മകനും ചേർന്നായിരുന്നു അശ്വതിയുടെ പ്രസവം എടുത്തത്. ആശുപത്രിയിൽ പോകാൻ ഭാര്യ വിസമ്മതിച്ചുവെന്നും പ്രസവത്തിനുള്ള ചികിത്സാ ചിലവ് സൗജന്യമാണെന്ന് അറിയില്ല എന്നുമായിരുന്നു അശ്വതിയുടെ ഭർത്താവ് അനിയുടെ പ്രതികരണം.
വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും ബി.ജെ.പി പരാതി നൽകിയിരുന്നു. മരണത്തിന് കാരണം സർക്കാർ തലത്തിലെ വീഴ്ചയാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. ട്വൻ്റിഫോർ വാർത്ത ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയ്ക്ക് പരാതി നൽകിയത്.
പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി, ദേശീയ പട്ടികജാതി കമ്മീഷൻ എന്നിവർക്കാണ് ബിജെപി ജില്ലാ സെക്രട്ടറി കെആർ രാധാകൃഷ്ണൻ പരാതി നൽകിയത്. രണ്ട് വർഷം മുൻപ് മറ്റൊരു കുട്ടി മരിച്ച വിവരം പുറത്ത് അറിയാതിരുന്നതും ആരോഗ്യ വകുപ്പിൻ്റെ വീഴ്ചയെന്നാണ് പരാതിയിൽ പറയുന്നത്. വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നാണ് പരാതിയിലെ ആവിശ്യം.
Story Highlights: Women’s Commission ordered an inquiry into the death of the mother and baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here