ഇലന്തൂർ നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും; ഷാഫിയുടെ വലയിൽ കൂടുതൽ പെൺകുട്ടികളെന്ന് വിവരം

ഇലന്തൂർ നരബലി കേസിൽ കസ്റ്റഡിയിൽ ലഭിച്ച പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചോദ്യം ചെയ്യലിലെ പുരോഗതി അനുസരിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷാഫിയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്നും പോലീസിന് പ്രാഥമിക വിവരം. (human sacrifice investigation continues)
Read Also: നരബലി, പ്രതി ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിലെത്തിച്ചോ എന്ന് അന്വേഷിക്കും; കൊച്ചി ഡിസിപി
ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന എല്ലാ ആരോപണങ്ങളും തലനാരിഴകീറി അന്വേഷിക്കാനാണ് തീരുമാനം. പതിനാറും, ഇരുപത്തി അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളെ കേസിലെ മുഖ്യപ്രതി ഷാഫി ഇലന്തൂരിൽ എത്തിച്ച് ലൈംഗിക ദുരുപയോഗം ചെയ്‌തതായി പൊലീസിന് വിവരമുണ്ട്. നിലവിൽ പരാതികൾ ഇല്ലെങ്കിലും ഗൗരവമായാണ് ഇക്കാര്യം പൊലീസ് പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിന്നാണ് അന്വേഷണസംഘം കൂടുതൽ പ്രാധാന്യം നൽകുക. ഇതിന് പിന്നാലെയാകും തെളിവെടുപ്പ്.
പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ, സാമൂഹ്യ മാധ്യമത്തിന്റെ ഉപയോഗം, മുഖ്യപ്രതി ഷാഫിയുടെ ജീവിത പശ്ചാത്തലം, ഭഗവൽ സിങ്ങിന്റെയും ഭാര്യയുടെയും ജീവിത രീതികൾ എന്നിവ അന്വേഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഷാഫിയുടെ കുടുംബത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപെടുത്തും. പത്മയുടെ കൊലപാതകവുമായി ബന്ധപെട്ടാണ് നിലവിലെ അന്വേഷണം. ഇതിന് ശേഷമാണ് റോസ്‌ലിന്റെ കേസിലേക്ക് കടക്കുക.
ഇലന്തൂർ നരബലിയിൽ രണ്ടാം ദിവസവും പോസ്റ്റുമോർട്ടം നടപടികൾ പൂർണ്ണമായും പൂർത്തിയായില്ല. ആദ്യം കൊലപ്പെടുത്തിയ റോസിലിൻ്റെ പോസ്റ്റുമോർട്ട നടപടികളാണ് കഴിഞ്ഞത്. പത്മത്തിൻ്റെ പോസ്റ്റുമോർട്ടം അടുത്ത ദിവസവും തുടരും. രണ്ടാം ദിവസത്തെ നടപടിക്രമങ്ങൾ അവസാനിപ്പിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നതാണ് പോസ്റ്റുമോർട്ടം അനന്തമായി നീളുവാൻ ഇടയാക്കിയത്. 56 കഷണങ്ങളായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്.
Read Also: നരബലി പോലുള്ള അനാചാരങ്ങൾ; നിയമനിർമ്മാണത്തെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ
ആദ്യ ദിവസം 11 മണിക്ക് തുടങ്ങിയ നടപടികൾ വൈകുന്നേരം 6 മണി വരെ തുടർന്നു. രണ്ടാം ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് പോസ്റ്റുമോർട്ടം ആരംഭിച്ചത്. റോസ്ലിൻ്റെ ശരീരാവശിഷ്ടങ്ങളും, പത്മത്തിന്റേത് അഴുകിയ മൃതദേഹവുമാണ് പോസ്റ്റുമോർട്ടത്തിനായി ലഭിച്ചത്. പൊലീസ് ഫോറൻസിക്ക് സർജൻമാരോട് ഇരുവർക്കും ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണം ഉൾപ്പെടെ വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്തരികാവയവങ്ങൾ നീക്കം ചെയ്തിരുന്നെങ്കിൽ അതിൻ്റെ വിശദമായ വിവരവും റിപ്പോർട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: human sacrifice case investigation continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here