പിപിഇ കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രിയെ പ്രതിചേർക്കണം: കെ.സുരേന്ദ്രൻ
കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നൽകിയ നോട്ടിസിൽ ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് കെകെ ശൈലജ പറഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്ന് മുൻമന്ത്രി പറഞ്ഞത് ഗൗരവതരമാണ്. 3 ലക്ഷം പിപി കിറ്റിന് ഓർഡർ നൽകിയതിലൂടെ വലിയ അഴിമതിയാണ് സർക്കാർ നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്.
18 ലക്ഷം എൻ95 മാസ്കും 30 ലക്ഷം ഗ്ലൗസും ഓർഡർ ചെയ്തത് അഴിമതിക്ക് കളമൊരുക്കാനായിരുന്നു. മഹാദുരിതത്തിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ മൂന്നിരട്ടി തുക അഴിമതിയായി കമ്മിഷനടിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ലോകത്തിന് മുമ്പിൽ നമ്മുടെ നാടിന് അപമാനമായിരിക്കുകയാണ്. ഇത്തരം അഴിമതികൾ പുറത്തുവരുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ലോകായുക്തയ്ക്ക് മൂക്കുകയറിട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊവിഡ് കാലത്ത് 500 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രി അറിഞ്ഞെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കിയിരുന്നു. ലോകായുക്ത നോട്ടിസയച്ചിട്ടും സിപിഐഎമ്മോ സര്‍ക്കാരോ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ലോകായുക്തയുടേത് പരാതിയിലുള്ള നടപടിക്രമം മാത്രമാണെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്.
പി.പി.ഇ കിറ്റ് എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്നാണ് മുഖ്യമന്ത്രി തന്നോട് പറഞ്ഞതെന്ന് കെ.കെ.ശൈലജ. 50000 കിറ്റിന് ഓർഡർ നൽകി. പതിനയ്യായിരം എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണെന്നും ഇതിനെയാണ് പ്രതിപക്ഷം അഴിമതിയെന്ന് വിളിക്കുന്നതെന്നുമാണ് കെ.കെ.ശൈലജയുടെ ന്യായീകരണം.
Read Also: പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ, അഴിമതി നടന്നിട്ടില്ല; കെ.കെ ശൈലജ
ഒന്നാം പിണറായി സര്‍ക്കാരിലെ താരമായിരുന്ന കെ.കെ ശൈലജയ്ക്കെതിരായ ലോകായുക്ത അന്വേഷണത്തോട് തണുത്ത മട്ടിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്.അസാധാരണ സാഹചര്യത്തില്‍ ചെയ്യേണ്ടി വന്ന അസാധാരണ നടപടി എന്നായിരുന്നു ഉയര്‍ന്ന വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതിനെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് ന്യായീകരിച്ചത്.
Story Highlights: K. Surendran on PPE kit scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here