ഒഎൽഎക്‌സ് വഴി ഐ ഫോൺ തട്ടിയെടുത്തു; ദമ്പതികൾ ഉൾപ്പെടുന്ന സംഘം പിടിയിൽ

ഒഎൽഎക്‌സ് വഴി ഐ ഫോൺ തട്ടിയെടുത്ത ദമ്പതികൾ ഉൾപ്പെടുന്ന മൂന്നംഗ സംഘം വയനാട്ടിൽ വെച്ച് പിടിയിലായി. സൈബർ പൊലീസാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പിലൂടെ കണ്ടെത്തുന്ന പണം ആഡംബര ജീവിതത്തിനായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ( I phone stolen through OLX ).
സുൽത്താൻബത്തേരി സ്വദേശിയാണ് ഒഎൽഎക്‌സിൽ ഐഫോൺ വില്പനയ്ക്ക് വെച്ചത്. 52,500 രൂപ വില വരുന്ന ഐഫോൺ പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ വയനാട് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്. ഫോൺ വിൽക്കാൻ ഉണ്ടെന്ന് അറിയിക്കുന്ന ആളോട് പ്രതികളിൽ ഉൾപ്പെട്ട സ്ത്രീ വ്യാജ പേരിൽ ബന്ധപ്പെടും. പിന്നീട് ഇടപാട് ഉറപ്പിച്ച് ഫോൺ ബസിൽ അയച്ചു കൊടുക്കാൻ ആവശ്യപ്പെടും.
Read Also: എറണാകുളത്ത് വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വിൽപന നടത്തിയിരുന്ന സംഘം പിടിയിൽ
ഇതിനിടെ വ്യാജ ബാങ്ക് രസീത് തയാറാക്കി ഉടമയ്ക്കു അയച്ച് വിശ്വാസം പിടിച്ചെടുക്കും. ഇതനുസരിച്ച് ഫോൺ ബസിൽ അയച്ചു കൊടുത്ത ഉടമയുടെ അക്കൗണ്ടിൽ പണം എത്തിയില്ല. സർവർ തകരാറാണെന്നായിരുന്നു പ്രതികൾ വിശ്വസിപ്പിച്ചത്. ദീർഘനേരം കാത്തിരുന്നിട്ടും പണം ലഭിക്കാതായതോടെയാണ് ഫോൺ ഉടമ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ബത്തേരി സ്വദേശി മുഹമ്മദ് ഫസീൽ, ഭാര്യ ഓമശേരി സ്വദേശിനി ശബാന ഷെറിൻ, പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം എന്നിവരെയാണ് വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. സമാനരീതിയിൽ വേറെയും തട്ടിപ്പുകൾ സംഘം നടത്തിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
Story Highlights: I phone stolen through OLX
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here