‘ബിസിസിഐ മികച്ച കരങ്ങളിൽ’; പുതിയ പ്രസിഡൻ്റിന് ആശംസകളുമായി സൗരവ് ഗാംഗുലി

ബിസിസിഐയുടെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റോജർ ബിന്നിയ്ക്ക് ആശംസകളുമായി മുൻ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ബിസിസിഐ മികച്ച കരങ്ങളിലാണെന്നും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും ഗാംഗുലി പറഞ്ഞതായി ക്രിക്കറ്റ്നെക്സ്റ്റ് റിപ്പോർട്ട് ചെയ്തു. (sourav ganguly roger binny)
Read Also: വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ
“റോജർ ബിന്നിയ്ക്ക് എല്ലാവിധ ആശംസകളും. പുതിയ സംഘം ബിസിസിഐയെ മുന്നോട്ടുനയിക്കും. ബിസിസിഐ മികച്ച കരങ്ങളിലാണ്. അദ്ദേഹത്തിന് ആശംസകൾ നേരുന്നു.”- ഗാംഗുലി പറഞ്ഞു.
അതേസമയം, വനിതാ ഐപിഎലിന് ബിസിസിഐ അനുമതി നൽകി. ഇന്ന് മുംബൈയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അടുത്ത വർഷം മുതൽ ഐപിഎൽ നടത്താൻ ബിസിസിഐ അനുമതി നൽകിയത്. അടുത്ത വർഷം മാർച്ചിൽ അഞ്ച് ടീമുകളുമായി വനിതാ ഐപിഎൽ ആരംഭിക്കാനായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്.
വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം. വനിതാ ടി-20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ, 2023 മാർച്ചിലാവും വനിതാ ഐപിഎൽ നടക്കുക.
സോൺ അടിസ്ഥാനത്തിലോ സിറ്റി അടിസ്ഥാനത്തിലോ ആവും ഫ്രാഞ്ചൈസികൾ നൽകുക. ഇത് എങ്ങനെ വേണമെന്നതിൽ തീരുമാനം ആയിട്ടില്ല. നോർത്ത് (ധർമശാല/ജമ്മു), സൗത്ത് (കൊച്ചി/ വൈസാഗ്), സെൻട്രൽ (ഇൻഡോർ/നാഗ്പൂർ/റായ്പൂർ), ഈസ്റ്റ് (റാഞ്ചി/കട്ടക്ക്), നോർത്ത് ഈസ്റ്റ് (ഗുവാഹത്തി), വെസ്റ്റ് (പൂനെ/രാജ്കോട്ട്) എന്നീ സോണുകളും നിലവിൽ പുരുഷ ഫ്രാഞ്ചൈസികൾ ഉള്ള മുംബൈ, രാജസ്ഥാൻ, കൊൽക്കത്ത, ബെംഗളൂരു, ഡൽഹി, ചെന്നൈ, ലക്നൗ, പഞ്ചാബ്, ഹൈദരാബാദ്, അഹ്‌മദാബാദ് എന്നീ നഗരങ്ങളുമാണ് പരിഗണനയിൽ. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം എടുക്കും.
Read Also: ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോവില്ലെന്ന് ജയ് ഷാ; നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റും
ലീഗ് ഘട്ടത്തിൽ ഓരോ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടും. പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്തുന്ന ടീം നേരിട്ട് ഫൈനലിലെത്തും. രണ്ട്, മൂന്ന് സ്ഥാനങ്ങളിലെ ടീമുകൾ എലിമിനേറ്ററിൽ ഏറ്റുമുട്ടും. വിജയിക്കുന്ന ടീം ഫൈനലിലെത്തും. രണ്ട് വേദികളിലായാവും മത്സരങ്ങൾ.
Story Highlights: sourav ganguly congratulate roger binny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here