കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ മർദ്ദനം, സർക്കാർ പൊലീസുകാരെ സംരക്ഷിക്കുന്നു; കെ. സുരേന്ദ്രൻ

കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ മർദ്ദനത്തിൽ പൊലീസുകാരെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രതികളായ പൊലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചു വിടുകയാണ് ചെയ്യേണ്ടത്. രാജ്യം കാക്കുന്ന നിരപരാധിയായ സൈനികനെയാണ് പൊലീസുകാർ ക്രൂരമായി മർദിച്ച് അവശരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ( kilikollur police station incident K Surendran response ).
കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ എസ്.എച്ച്.ഒ ഉൾപ്പടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പൊലീസ് ആസ്ഥാനത്തു നിന്ന് ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. എസ്.എച്ച്.ഒ വിനോദ്, എസ്.ഐ അനീഷ്, മണികണ്ഠൻ, ലോകേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എസ്.ഐ അനീഷ് ഉൾപ്പെട്ടവർ സംഭവത്തിൽ നേരിട്ട് പങ്കാളികളാണ്. എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും പ്രതിഷേധം ശക്തമായതോടെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Read Also: കിളികൊല്ലൂർ സ്റ്റേഷനിലെ മർദനം; പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി വേണം: ഡിവൈഎഫ്‌ഐ
കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞതോടെയാണ് ശക്തമായ നടപടി വന്നത്. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവരുടെ വെളിപ്പെടുത്തൽ.
സംഭവത്തിൽ പൊലീസിനെതിരെ സൈനികന്റെ സഹോദരൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെയും ചേട്ടനെയും പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും സൈനികനാണെന്ന് പറഞ്ഞപ്പോൾ വിഷ്ണുവിന്റെ ചെകിട്ടത്തടിച്ചെന്നും വിഘ്‌നേഷ് പറഞ്ഞു. വിഷ്ണുവിന്റെ കാഞ്ചി വലിക്കുന്ന വിരൽ തല്ലിയൊടിച്ചു. അടിവസ്ത്രം മാത്രമിട്ട് വനിതാ പൊലീസുകാരുടെ മുന്നിലിട്ടായിരുന്നു ക്രൂരമർദനമെന്നും വിഘ്‌നേഷ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
പ്രതിരോധത്തിനിടയിൽ സൈനികൻ നൽകിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരിക്കേറ്റത്. യാഥാർഥ്യം പുറത്തായതോടെ കിളികൊല്ലൂർ എസ്.ഐ എ.പി. അനീഷ്, സീനിയർ സി.പി.ഒമാരായ ആർ. പ്രകാശ് ചന്ദ്രൻ, വി.ആർ.ദിലീപ് എന്നിവരെ കമ്മിഷണർ ഇടപെട്ട് സ്ഥലം മാറ്റിയിരുന്നു.
Story Highlights: kilikollur police station incident K Surendran response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here