വി.സി നിയമനങ്ങളില്‍ പരമാധികാരം ചാന്‍സിലര്‍ക്ക്; വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

വി.സിമാര്‍ ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാര്‍ക്കും സ്ഥാനത്ത് തുടരാമെന്നുമുള്ള ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കെ സുരേന്ദ്രന്‍. ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ കത്ത് അസാധുവായെന്നാണ് കോടതി വിധി. വി. സി നിയമനങ്ങളില്‍ പരമാധികാരം ചാന്‍സിലര്‍ക്കാണെന്ന് ഉറപ്പിക്കുന്നതാണ് ഈ വിധിയെന്നും രാജ് ഭവന്‍ എടുത്ത നടപടി തന്നെയാണ് കോടതിയും എടുത്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
ഹൈക്കോടതി വിധി സര്‍ക്കാരിനുള്ള തിരിച്ചടിയാണ്. സര്‍ക്കാരിന് ഒരു നേട്ടവും പറയാന്‍ ഇല്ലാത്ത വിധി, രാജ്ഭവനും ഗവര്‍ണര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും സന്തോഷം നല്‍കുന്നു. ആസുര ശക്തികള്‍ക്ക് മേല്‍ സത്യത്തിന്റെ ശക്തികള്‍ വിജയിച്ച ദീപാവലി ദിവസമാണ് ഇന്ന് എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കാരണം കാണിക്കല്‍ നോട്ടീസ് പ്രകാരം ഗവര്‍ണര്‍/ചാന്‍സലര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങളില്‍ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചാന്‍സലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങള്‍ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.
Read Also: ഒരുക്കിയത് വി സിമാര്‍ക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരം, പത്ത് ദിവസത്തേക്ക് നടപടിയില്ല; അയഞ്ഞ് ഗവര്‍ണര്‍
കേരളത്തിലെ ഒന്‍പത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് ഗവര്‍ണര്‍ അയഞ്ഞിരുന്നു. അഭ്യര്‍ത്ഥന എന്ന രീതിയിലാണ് താന്‍ വൈസ് ചാന്‍സിലര്‍മാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവര്‍ണര്‍ കോടതിയില്‍ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ അത് പറഞ്ഞത്. വിസിമാര്‍ക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നല്‍കിയത്. എന്നാല്‍ ആരും അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Story Highlights: K Surendran says Chancellor has sovereignty over VC appointments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here