പരാതിക്കാരിയെ ഭീഷണിപ്പെടുത്താൻ ശ്രമം; എൽദോസ് കുന്നപ്പിള്ളിലിനെതിരെ പുതിയ കേസ്

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ പുതിയ കേസ്. സൈബർ ഇടങ്ങളിൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതിനാണ് തിരുവനന്തപുരം സൈബർ പോലീസ് കേസ് എടുത്തത്. അതേസമയം പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. എംഎൽഎ പോലീസിനോട് തെളിവെടുപ്പിനിടെ കുറ്റങ്ങളെല്ലാം നിഷേധിച്ചു. പരാതി പിൻവലിക്കാൻ എൽദോസ് കുന്നപ്പള്ളിൽ എംഎൽഎ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് യുവതി രംഗത്തെത്തി. (new case eldhose kunnappilly)
Read Also: അധ്യാപികയാണ് തന്നെ ആക്രമിച്ചത്, ഫോൺ തട്ടിയെടുത്തു; ബലാത്സംഗക്കേസ് നിഷേധിച്ച് എൽദോസ് കുന്നപ്പിള്ളിൽ
അധ്യാപികയാണ് തന്നെ ആക്രമിച്ചതെന്നും, തന്റെ ഫോൺ അധ്യാപിക തട്ടിയെടുക്കുകയായിരുന്നെന്നും ഇത് തിരികെ കിട്ടാൻ വേണ്ടി ആണ് താൻ കോവളത്തേക്ക് വന്നതെന്നും എൽദോസ് തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞു. എംഎൽഎയുമായി കോവളത്തെ റിസോർട്ടിലും, ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലും, സൂയിസൈഡ് പോയിന്റിലും പൊലീസ് തെളിവെടുപ്പ് നടത്തി.
അതേസമയം കേസിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് തുടർച്ചയായി ഭീഷണി കോളുകൾ വരുകയാണെന്ന് എൽദോസിനെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. കോൺഗ്രസിലെ ഒരു വനിതാ പ്രവർത്തകയാണ് ഭീഷണി സന്ദേശം അയക്കുന്നത്. മൊഴി നൽകരുത് എന്നാണ് പ്രധാന ആവശ്യം. നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ വാട്ട്സാപ്പിൽ നിന്ന് മെസേജ് അയക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭാര്യയുമായുള്ള തന്റെ വാട്ട്സാപ്പ് ചാറ്റിലെ ചില കാര്യങ്ങൾ ഡിലീറ്റ് ചെയ്ത ശേഷം മറ്റൊരു തരത്തിൽ ഇതിനെ ഉപയോഗിക്കുകയാണ്. പരാതി നൽകിയതോടെ ലോകത്തെ ഏറ്റവും മോശപ്പെട്ട സ്ത്രീയായാണ് തന്നെ ചിത്രീകരിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി തന്നെ അപകീർത്തിപ്പെടുത്തുകയാണ് എം.എൽ.എയെന്ന് പരാതിക്കാരി പറഞ്ഞു.
Read Also: പീഡനകേസ്; എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി
ഇതിലേക്ക് രാഷ്ട്രീയത്തെ വലിച്ചിഴയ്ക്കുകയാണ്. അഞ്ച് വർഷം മുൻപ് താൻ ഒരു കോൺഗ്രസുകാരിയായിരുന്നു. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നൽകും. പി.ആർ വർക്കിന്റെ ഭാഗമായല്ല എം.എൽ.എയെ പരിചയപ്പെട്ടത്. മാനസികമായി പീഡിപ്പിക്കുകയാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എം.എൽ.എയാണെന്നും പരാതിക്കാരി പറയുന്നു. കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് നീതി ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും അവർ വ്യക്തമാക്കുന്നു.
Story Highlights: new case eldhose kunnappilly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here