തുവാന്‍ തുവാനെ രക്ഷിക്കാന്‍ ചൈനയില്‍ നിന്നും വിദഗ്ധരെയെത്തിക്കാന്‍ തായ്‌വാന്‍

ഭീമന്‍ പാണ്ടയുടെ ചികിത്സയ്ക്കായി ചൈനയില്‍ നിന്ന് തായ്‌വാനിലേക്ക് വിദഗ്ധരെ എത്തിക്കുന്നു. തായ്‌വാനിലെ തായ്‌പേയ് മൃഗശാലയിലെ 18 വയസ് പ്രായമുള്ള പാണ്ടക്കരടി തുവാന്‍ തുവാന്റെ ചികിത്സയ്ക്കായാണ് വിദേശത്ത് നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുന്നത്. കുറച്ച് മാസങ്ങളായി അസുഖം ബാധിച്ച് ചികിത്സയിലാണ് തുവാന്‍ തുവാന്‍.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തുവാന്‍ തുവാന് രോഗം മൂര്‍ച്ഛിച്ചിരുന്നു. പിന്നാലെ തുവാന്‍ കൂടുതല്‍ അവശനായി. നടക്കാന്‍ കഴിയാതെ വരികയും ചെയ്തു. സെപ്തംബര്‍ 18ന് എംആര്‍ഐ സ്‌കാനിങും നടത്തിയിരുന്നു. തുടര്‍ന്ന് തുവാന്റെ മസ്തിഷ്‌കത്തില്‍ ഒരു മുഴ വളരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ശേഷം തുവാനെ ചികിത്സയ്ക്ക് വിധേയമാക്കി വരികയായിരുന്നു.
ഈ അടുത്താണ് വീണ്ടുമൊരു സ്‌കാനിങ് നടത്തേണ്ടിവന്നത്. സ്‌കാനിങില്‍ പാണ്ടയുടെ മസ്തിഷ്‌കത്തില്‍ കണ്ടെത്തിയ ഭാഗം വളരുന്നതായും തലച്ചോറിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായും കണ്ടെത്തി. തുവാന്റെ വിദഗ്ധ ചികിത്സയുടെ ഭാഗമായാണ് ചൈനയില്‍ നിന്നും ഡോക്ടര്‍മാരെ എത്തിക്കുന്നതെന്ന് മൃഗശാലാ അധികൃതര്‍ അറിയിച്ചു. ഏഴ് ദിവസം ഡോക്ടര്‍മാരുടെ സംഘം തായ്‌വാനില്‍ താമസിച്ച് തുവാനെ നിരീക്ഷിക്കും.
2008ല്‍ ചൈന തായ്‌വാന് സമ്മാനമായി നല്‍കിയതാണ് തുവാന്‍ തുവാനെ. ആ ചൈനയില്‍ നിന്നുമാണ് തുവാനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വിദഗ്ധരെത്തുന്നത്. 50-60 വയസുള്ള ഒരു മനുഷ്യന്റെ ശാരീരിക അവസ്ഥയാണ് 18 വയസുള്ള ഒരു പാണ്ടയ്ക്കുണ്ടാകുക. ഭീമന്‍ പാണ്ടകളുടെ സംരക്ഷണത്തിനായി ചൈനയുടെയും തായ്‌വാന്റെയും പരസ്പര സഹകരണത്തിന്റെ ഭാഗമായാണ് തുവാനെ രാജ്യത്തെത്തിച്ചത്.
Read Also: ജീവിതച്ചെലവ് കൂടുന്നു; യുകെയിൽ ഭക്ഷണം ഉപേക്ഷിക്കാൻ നിർബന്ധിതരായി ആളുകൾ
ഏഴാം നൂറ്റാണ്ടില്‍ താങ് രാജവംശത്തിന്റെ ഭരണകാലത്ത് വു സെയ്താന്‍ ചക്രവര്‍ത്തി ജപ്പാനിലേക്ക് രണ്ട് കരടികളെ അയച്ചത് മുതലാണ് ചൈന പാണ്ടകളെ സമ്മാനമായി നല്‍കിത്തുടങ്ങിയതെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശീതയുദ്ധകാലത്ത് ചൈന റഷ്യയ്ക്കും ഉത്തരകൊറിയയ്ക്കും പാണ്ടകളെ സമ്മാനമായി നല്‍കിയിരുന്നു.
Story Highlights: experts from china to taiwan fo treat giant panda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here