Advertisement

ആരാധകൻ മുറിയിൽ അതിക്രമിച്ചുകയറി; വിഡിയോ പങ്കുവച്ച് കോലി

October 31, 2022
Google News 3 minutes Read

ആരാധകൻ തൻ്റെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചുകയറിയെന്ന് ഇന്ത്യൻ താരം വിരാട് കോലി. ആരാധകൻ തന്നെ പകർത്തിയ വിഡിയോ പങ്കുവച്ചുകൊണ്ട് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് കോലി ഇക്കാര്യം അറിയിച്ചത്. പെർത്തിലെ ക്രൗൺ ഹോട്ടലിലാണ് ഇപ്പോൾ ഇന്ത്യൻ ടീം ഉള്ളതെങ്കിലും വിഡിയോ മെൽബണിലെ ഹോട്ടലിൽ നിന്നുള്ളതാണെന്നാണ് സൂചന.

കോലിയുടെ ഹോട്ടൽ റൂം പൂർണമായി വിഡിയോയിൽ കാണാം. റൂമിലെ കണ്ണാടിയിലെ പ്രതിബിംബം കണക്കിലെടുത്താൽ ഹോട്ടൽ ജീവനക്കാരിലൊരാളാണ് ഈ വിഡിയോ എടുത്തതെന്ന് ഏറെക്കുറെ വ്യക്തമാണ്. ഏത് ഹോട്ടലാണെന്നോ ജീവനക്കാരൻ ആരാണെന്നോ കോലി അറിയിച്ചിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണുന്നത് എപ്പോഴും ആവേശകരമാണെന്നും എന്നാൽ, സ്വകാര്യത ലംഘിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല എന്നും കോലി വിഡിയോക്കൊപ്പം കുറിച്ചു. ബോളിവുഡ് അഭിനേതാക്കളായ വരുൺ ധവാൻ, പരിണീതി ചോപ്ര, ഓസീസ് താരം ഡേവിഡ് വാർണർ തുടങ്ങിയവരൊക്കെ കോലിയുടെ ഇൻസ്റ്റ പോസ്റ്റിൽ കമൻ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ആവേശജയം കുറിച്ചിരുന്നു. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. എയ്ഡൻ മാർക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. ജയത്തോടെ സൂപ്പർ 12 ഗ്രൂപ്പ് 2ൽ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി.

ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 133 റൺസ് നേടിയത്. മുൻനിര തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടം (40 പന്തിൽ 68) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി.

Story Highlights: virat kohli hotel room fan video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here