ജോലിഭാരം താങ്ങാനാവുന്നില്ല, സ്ഥാനക്കയറ്റം ഒഴിവാക്കാനുള്ള അപേക്ഷയും തള്ളി; പ്രധാനാധ്യാപിക ജീവനൊടുക്കി
ജോലിഭാരം താങ്ങാൻ കഴിയാത്തതിനാൽ സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ അപേക്ഷ നിരസിച്ചതിൽ മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവ.എൽപി സ്കൂളിലെ പ്രധാനാധ്യാപിക മാളിയേക്കൽ പുത്തൻതറ കെ.ശ്രീജയെ (48)യാണ് വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിഭാരം മൂലമുണ്ടായ മാനസികസമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു ( headmistress committed suicide ).
Read Also: കുവൈറ്റിൽ 34 സ്ഥലങ്ങളിൽ വസന്തകാല ക്യാമ്പുകൾക്കായി ഓൺലൈൻ റിസർവേഷൻ
വൈക്കം ഗവ. ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായിരുന്ന ശ്രീജയ്ക്ക് ജൂൺ ഒന്നിനാണ് കീഴൂർ ജിഎൽപിഎസിൽ പ്രധാനാധ്യാപിക ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പിറ്റേന്ന് ജോലിയിൽ പ്രവേശിച്ചെങ്കിലും കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയുടെ സമ്മർദം താങ്ങാൻ കഴിയാത്തതിനാൽ അവധിയിൽ പ്രവേശിച്ചു. തുടർന്ന് ഭർത്താവ് രോഗിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഏഴിന് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നൽകി. വൈക്കം മേഖലയിൽ മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിൽ അധ്യാപികയായിത്തന്നെ നിയമിക്കണമെന്നായിരുന്നു ആവശ്യം. അപേക്ഷ പരിഗണിക്കാൻ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീജയ്ക്കു മറുപടി നൽകി. ഇതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭർത്താവ് രമേശ് കുമാർ വൈക്കം മുൻസിഫ് കോടതി ജോലിക്കാരനാണ്. മകൻ: കാർത്തിക്. സംസ്കാരം നടത്തി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Story Highlights: headmistress committed suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here