Advertisement

‘ഫുട്ബോളിന് ധൂർത്ത് അന്യായം, ആത്മീയതയുടെ പേരിലേത് ന്യായം’; ഈ യുക്തി ദുരൂഹം: കെ ടി ജലീൽ

November 26, 2022
Google News 2 minutes Read

ഫുട്ബോളിൻറെ പേരിൽ നടക്കുന്ന ധൂർത്ത് അന്യായവും ആത്മീയതയുടെ പേരിൽ നടക്കുന്ന ധൂർത്ത് ന്യായവുമാകുന്ന യുക്തി ദുരൂഹമെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ. ധൂർത്തിൻ്റെ പേരിലാണ് ഫുട്ബോൾ ഭ്രമത്തെ ചിലർ വിമർശിക്കുന്നത്. അങ്ങിനെയെങ്കിൽ വിവാഹ ധൂർത്തുകളും ആഢംബര വാഹനങ്ങളും കൊട്ടാര സമാന വാസഗൃഹങ്ങളും വിമർശന പരിതിയിൽ നിന്ന് ഒഴിവാക്കപ്പെടരുതല്ലോ.(kt jaleel against samastha leaders football reactions)

സമ്മേളന മാമാങ്കങ്ങളിലും നേർച്ചകളിലും ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉയരാറുള്ള ദീപാലങ്കൃതമായ കമാനങ്ങളും സംവിധാനങ്ങളും ആർഭാടത്തിൻ്റെ ഗണത്തിൽ തന്നെയല്ലേ ഉൾപ്പെടുക. സാമ്രാജ്യത്തിന്റെ പഴങ്കഥകൾ പറഞ്ഞ് ജനങ്ങളിൽ അകൽച്ച പരത്താൻ ഉത്തരവാദപ്പെട്ടവർ ശ്രമിക്കരുതെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ലെന്നും പോസ്റ്റിൽ കെ ടി ജലീൽ കുറിക്കുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫുട്ബോൾ ആവേശം പ്രതിഫലിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചാണ് കെ ടി ജലീലിൻറെ കുറിപ്പ്.

കെ ടി ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം:

മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല. ജനങ്ങളെ പലതിൻ്റെയും പേരിൽ ഭിന്നിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്. അത്തരമൊരു ശപിക്കപ്പെട്ട കാലത്ത് മനുഷ്യനെ ഐക്യപ്പെടുത്തുന്നതെന്തും പ്രോൽസാഹിപ്പിക്കപ്പെടേണ്ടണ്ടതാണ്. ദേശ-ഭാഷാ-സംസ്കാര വ്യത്യാസമില്ലാതെ ലോകം കാൽപ്പന്തു കളിയിൽ ആരവം തീർക്കുന്ന കാഴ്ച മനോഹരമാണ്. വിയോജിപ്പും വിദ്വേഷവും വെടിഞ്ഞ് എണ്ണൂറു കോടി ജനങ്ങൾ കണ്ണും കാതും ഒരേ ദിശയിലേക്ക് കൂർപ്പിച്ചിരിക്കുന്ന ദൃശ്യം മാനവിക യോജിപ്പാണ് വിളംബരം ചെയ്യുന്നത്.

ദേശാതിർത്തികൾ മറന്ന് മനുഷ്യർ ദേശീയ പതാകകൾ ഏന്തുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്ന അനുഭവം അത്യന്തം ആവേശകരമാണ്. സങ്കുചിത ദേശീയതയുടെ മതിൽകെട്ടുകളാണ് ഫുട്ബോൾ ആരാധകർ തകർത്തെറിഞ്ഞിരിക്കുന്നത്. സാമ്രാജ്യത്വത്തിൻ്റെ പഴങ്കഥകൾ പൊടിതട്ടിയെടുത്ത് ജനമനസ്സുകളിൽ അകൽച്ച പടർത്താനല്ല ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടത്. മാനവിക ഐക്യത്തിൻ്റെ സന്ദേശ പ്രചാരണത്തിൻ്റെ സാദ്ധ്യതകളെ കുറിച്ചാണ് നാം ഒരുമയോടെ ആരായേണ്ടത്.

ധൂർത്തിൻ്റെ പേരിലാണ് ഫുട്ബോൾ ഭ്രമത്തെ ചിലർ വിമർശിക്കുന്നത്. അങ്ങിനെയെങ്കിൽ വിവാഹ ധൂർത്തുകളും ആഢംബര വാഹനങ്ങളും കൊട്ടാര സമാന വാസഗൃഹങ്ങളും വിമർശന പരിതിയിൽ നിന്ന് ഒഴിവാക്കപ്പെടരുതല്ലോ? സമ്മേളന മാമാങ്കങ്ങളിലും നേർച്ചകളിലും ഉൽസവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉയരാറുള്ള ദീപാലങ്കൃതമായ കമാനങ്ങളും സംവിധാനങ്ങളും ആർഭാടത്തിൻ്റെ ഗണത്തിൽ തന്നെയല്ലേ ഉൾപ്പെടുക? ഫുട്ബോളിൻ്റ പേരിൽ നടക്കുന്ന “ധൂർത്ത്” അന്യായവും ആത്മീയതയുടെ പേരിൽ നടക്കുന്ന “ധൂർത്ത്” ന്യായമാകുന്നതിലെ “യുക്തി”ദുരൂഹമാണ്. നിയമാനുസൃതം മനുഷ്യർക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ല.

മക്കയുടെയും മദീനയുടെയും സൂക്ഷിപ്പുകാരായ രാഷ്ട്രവും ജനതയും കാൽപ്പന്തു കളിയിൽ കാണിക്കുന്ന ആവേശം ആഹ്ലാദകരമാണ്. മതവിലക്കുകൾ ഏറെ നിലനിൽക്കുന്ന ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ ഫുട്ബോളും സിനിമയും ജനങ്ങൾക്കേകുന്ന സന്തോഷം ചെറുതല്ല.
ദൈവം ഭയമല്ല. മതം ഭയപ്പാടുമല്ല. പടച്ചവൻ സ്നേഹമാണ്. വിശ്വാസം സന്തോഷമാണ്. ആത്മീയത മനുഷ്യരുടെ ആത്മ നിർവൃതിക്കാണ്. ജനങ്ങളുടെ ആനന്ദത്തെ ചങ്ങലക്കിടാൻ ആർക്കെന്തവകാശം? ദയവു ചെയ്ത് മനുഷ്യരെ വെറുതെ വിടുക. അവർ പരസ്പരം ആദരിച്ചും ബഹുമാനിച്ചും ആമോദിച്ചും ജീവിക്കട്ടെ. ഒരു ജീവിതമല്ലേ ഉള്ളൂ.

Story Highlights : kt jaleel against samastha leaders football reactions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here