കരുത്ത് കാട്ടി സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍; ഇക്വഡോറിന് നിരാശ
ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ച് സെനഗല്‍. ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്താണ് സെനഗല്‍ അവസാന പതിനാറില്‍ ഇടം നേടിയത്. സെനഗലിനായി ഇസ്മായില സാറും കാലിഡൗ കൗലിബാലിയുമാണ് ഗോളടിച്ചത്. 44ാം മിനുട്ടിൽ പെനാൽട്ടിയിലൂടെയായിരുന്നു സാറുടെ ഗോൾ. തുടർന്ന് ഇക്വഡോർ സമനില പിടിക്കുകയായിരുന്നു. മോയിസെസ് കൈസിഡോയാണ് ടീമിനെ സമനിലയിലെത്തിച്ചത്. എന്നാൽ 70ാം മിനുട്ടിൽ കൗലിബാലി സെനഗലിനെ വീണ്ടും മുന്നിലെത്തിച്ചു.
ആദ്യ പകുതിയിൽ വീണ പെനാൽറ്റി ഗോളിന്റെ ആഘാതത്തിൽ നോക്കൗട്ട് കടക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിലേക്ക് മരിച്ചുകളിക്കുകയായിരുന്നു ഇക്വഡോർ താരങ്ങൾ. അതിവേഗത്തിൽ സെനഗൽ ഗോൾവല ലക്ഷ്യമാക്കി നിരവധി തവണ ഇക്വഡോർ താരങ്ങൾ കുതിച്ചെങ്കിലും ഒന്നും ബോക്സ് കടക്കാനായില്ല.
രണ്ടാം പകുതി ആരംഭിച്ച് 50-ാം മിനിറ്റിൽ വീണുകിട്ടിയ ഫ്രീകിക്ക് ഗോളാക്കാൻ ഇക്വഡോറിനായില്ല. പ്രിഷ്യാഡോയുടെ ബോക്സിലേക്കുള്ള ഡീപ് ക്രോസിനു പക്ഷെ ലക്ഷ്യം പിഴച്ചു.58-ാം മിനിറ്റിൽ ഇക്വഡോർ പ്രതിരോധ താരം എസ്റ്റ്യുപ്പിനാൻ സെനഗൽ ബോക്സിലേക്ക് നീട്ടി നൽകിയ ക്രോസ്. ഷോട്ടിന് എസ്ട്രാഡ ഗോൾവല ലക്ഷ്യമാക്കി തലവച്ചെങ്കിലും പന്ത് ബോക്സിനു പുറത്തേക്ക്.
ആദ്യ പകുതി അവസാനിക്കുമ്പോൾ പെനൽറ്റിയിലൂടെ പിറന്ന ഗോളിന്റെ ബലത്തിൽ സെനഗൽ ഇക്വഡോറിനെതിരെ ഒരു ഗോളിനു മുന്നിലായിരുന്നു.42-ാം മിനിറ്റിൽ പന്തുമായി ഗോൾമുഖം ലക്ഷ്യമാക്കി കുതിച്ച സെനഗലിന്റെ ഇസ്മായില സാറിനെ ഇക്വഡോർ സെന്റർ ബാക്ക് ഹിൻകാപി ബോക്‌സിനകത്ത് വീഴ്ത്തി. പെനൽറ്റി വിളിക്കാൻ റഫറിക്ക് സംശയിക്കേണ്ടിവന്നില്ല. പെനൽറ്റി ഷോട്ടെടുത്തതും സാർ തന്നെ. അനായാസമൊരു ഐസ്‌ക്യൂബ് ഷോട്ടിലൂടെ സാർ പന്ത് ഇക്വഡോർ പോസ്റ്റിലേക്ക് കോരിയിട്ടു.
ആദ്യ പകുതി പിന്നിടുമ്പോൾ 10 ഷോട്ടുകളാണ് ഇക്വഡോർ വല ലക്ഷ്യമാക്കി സെനഗൽ താരങ്ങൾ തൊടുത്തത്. എന്നാൽ, തിരിച്ച് സെനഗൽ ഗോൾപോസ്റ്റിലേക്കെത്തിയത് രണ്ടേരണ്ട് ഷോട്ട് മാത്രം. ടൂർണമെന്റിലുടനീളം ഖത്തറിനും നെതർലൻഡ്‌സിനുമെതിരെ ഇക്വഡോർ ആകെ തൊടുത്തത് ഏഴ് ഷോട്ടായിരുന്നു.
Read Also: ഫിഫ ടെക് ടീമിന്‍റെ തീരുമാനം വന്നു; പോർച്ചുഗലിന്റെ ആദ്യഗോൾ ബ്രൂണോയ്ക്ക് അവകാശപ്പെട്ടത്
അതേസമയം വിജയിക്കുന്നവർക്ക് പ്രീക്വാര്‍ട്ടര്‍ സ്ഥാനമാണ് ഉള്ളതെന്ന അവസ്ഥയില്‍ ഇരു ടീമുകളും രണ്ടും കല്‍പ്പിച്ചാണ് കളി തുടങ്ങിയത്. കളത്തിലിറങ്ങിയ ഉടന്‍ തന്നെ ആക്രമിക്കാനുള്ള മാനസികാവസ്ഥയിലാണ്
തങ്ങളെന്ന് ഇക്വഡോറിന്‍റെ നീക്കങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആദ്യ മിനിറ്റുകളില്‍ നല്ല അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തത് സെനഗല്‍ ആണ്.
ഇതോടെ പോർച്ചുഗൽ, ബ്രസീൽ, ഫ്രാൻസ് എന്നി ടീമുകൾക്ക് ശേഷം പ്രീ ക്വാർട്ടർ കടക്കുന്ന ടീമാവുകയാണ് സെനഗലും. ഇതിനിടെ തെതർലാൻഡ്സും പ്രീ ക്വാർട്ടറിലെത്തി.
Story Highlights: Ecuador 1-2 Senegal: World Cup 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here