നിലമ്പൂര്‍ കനോലിയിലെ മരം മുറി ഉപേക്ഷിച്ച് വനംവകുപ്പ്; ട്വന്റിഫോര്‍ ഇംപാക്ട്

നിലമ്പൂര്‍ കനോലിയിലെ മരം മുറി പൂര്‍ണമായി ഉപേക്ഷിച്ചതായി വനംവകുപ്പ്. മരം മുറി നിര്‍ത്തിവെച്ചതായും കനോലിയിലെ മരങ്ങള്‍ ഇനി മുറിക്കില്ലെന്നും പാലക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദന്‍ പറഞ്ഞു. ട്വന്റിഫോര്‍ വാര്‍ത്തയ്ക്കു പിന്നാലെയാണ് വനം വകുപ്പ് പിന്മാറിയത്.
ചരിത്രപ്രസിദ്ധമായ നിലമ്പൂര്‍ കനോലി പ്ലാന്റേഷനിലെ ഇരുപത്തഞ്ചോളം മരങ്ങള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃതമായി മുറിക്കുന്നുണ്ടെന്ന വാര്‍ത്ത ഇന്നലെയാണ് ട്വന്റിഫോര്‍ പുറത്തുവിട്ടത്. തൊട്ടുപിന്നാലെ കനോലിയിലേക്ക് പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധവുമായെത്തി.
പാരിസ്ഥിതിക പ്രത്യാഘതങ്ങള്‍ക്കൊപ്പം, കനോലിയുടെ വിനോദ സഞ്ചാര സാധ്യതകളും ഇല്ലാതാക്കുന്ന നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. ഇതിനിടയില്‍ വനം മന്ത്രിയുടെ ഇടപെടല്‍ വന്നു. മരം മുറിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡി എഫ് ഒയോട് വിശദമായ റിപ്പോര്‍ട്ട് തേടിയതായും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഒടുവില്‍ പ്രതിഷേധങ്ങള്‍ക്കു മുമ്പില്‍ വനം വകുപ്പ് മുട്ടുമടക്കി. മരം മുറി പൂര്‍ണമായും ഉപേക്ഷിച്ചതായും അരുവക്കോട്ടെ മരങ്ങള്‍ ഇനി മുറിക്കില്ലെന്നും പാലക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദന്‍ പറഞ്ഞു.
Read Also: ട്രാക്കിലാകാതെ സില്‍വര്‍ ലൈന്‍ പദ്ധതി; കേന്ദ്രാനുമതിക്കായി കാത്ത് സംസ്ഥാന സര്‍ക്കാര്‍
25 മരങ്ങള്‍ മുറിച്ച് വനം വകുപ്പിന്റെ എട്ട് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി ഏഴ് മരങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. നിലവില്‍ മരം മുറിച്ച സ്ഥലത്ത്, രണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്നും, 6 കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടിയില്‍ നിന്നും വനം വകുപ്പ് പിന്മാറിയത്.
Story Highlights: Forest department withdraw from tree felling at Nilambur cannoli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here