നിരോധിത സംഘടനയുടെ പേരിൽ മത്സ്യത്തൊഴിലാളി സമരത്തെ തകര്‍ക്കാന്‍ നീക്കം: കെ സുധാകരന്‍

വിഴിഞ്ഞം സംഷര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനപോരാട്ടത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതുസംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണം. സംഘര്‍ഷത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി ഇത്തരം അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെങ്കില്‍ അത് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. തെളിവുകളുടെ അഭാവത്തില്‍ മത്സ്യത്തൊഴിലാളി സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഭൂഷണമല്ല. പ്രശ്നപരിഹാരം കാണുന്നതിന് പകരം പ്രകോപന ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടും ഗുണകരമല്ല. പ്രശ്നം വഷളാക്കുന്ന പ്രസ്താവനകളാണ് മന്ത്രിമാരും കെ.ടി ജലീല്‍ എംഎല്‍എയും നടത്തുന്നത്. തീവ്ര ഹൈന്ദവ സംഘടനകളും വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംഘര്‍ഷം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാത്തതും ദുരൂഹമാണെന്നും സുധാകരന്‍ പറഞ്ഞു. വര്‍ഗീയ സംഘര്‍ഷമാണ് വിഴിഞ്ഞത്ത് നടന്നതെന്ന പ്രകോപനപരമായ പ്രസ്താവന മന്ത്രിമാര്‍ നടത്തിയത് വ്യക്തമായ തെളിവുകളില്ലാതെയാണെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കണം. മത്സ്യത്തൊഴിലാളികളുടെ സമരം പൊളിക്കാനും സംഘര്‍ഷം ഉണ്ടാക്കാനും ആസുത്രിത ശ്രമം ഏതെങ്കിലും കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Story Highlights: Move to break the fishermen’s strike in the name of banned organization: K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here