പെനാൽറ്റി അനുവദിച്ചത് മെസി ആയതിനാൽ, അർജൻ്റീനയ്ക്ക് റഫറിമാരുടെ പിന്തുണ: വിമർശനവുമായി ഇഗോർ സ്റ്റിമാച്

പോളണ്ടിനെതിരെ അർജൻ്റീനയ്ക്ക് അനുവദിച്ച പെനാൽറ്റിയെ വിമർശിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്. പെനാൽറ്റി അനുവദിക്കാനുള്ള ഫൗളല്ലായിരുന്നു അതെന്നും മെസി ആയിരുന്നതിനാൽ മാത്രമാണ് ആ പെനാൽറ്റി അനുവദിച്ചത് എന്നും സ്റ്റിമാച് കുറ്റപ്പെടുത്തി. അർജൻ്റീനയ്ക്ക് റഫറിമാരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു എന്നും സ്റ്റിമാച് സ്പോർട്സ് 18നോട് പറഞ്ഞു.
“മെസി ആയതുകൊണ്ട് മാത്രമാണ് അതിന് പെനാൽറ്റി അനുവദിച്ചത്. മെസി അല്ലായിരുന്നെങ്കിൽ അത് ഫൗൾ ആണോ എന്ന് പോലും പരിശോധിക്കില്ലായിരുന്നു. പെനാൽറ്റി ലക്ഷ്യത്തിലെത്താതിരുന്നത് നീതിയായി. അർജൻ്റീനയ്ക്ക് റഫറിമാരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു.മെസിക്ക് ഇത്തരം സഹായങ്ങൾ ആവശ്യമില്ല.”- സ്റ്റിമാച് പറഞ്ഞു.
മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് അർജൻ്റീന വിജയിച്ചിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി അർജൻ്റീന പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.
ഈ മത്സരത്തിൽ ചിത്രത്തിലില്ലാത്ത വിധം നിറംമങ്ങിപ്പോയ പോളണ്ട് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ യോഗ്യത നേടി. കളിയുടെ 73 ശതമാനം സമയവും പന്ത് കൈവശം വെച്ച അർജന്റീന പോളണ്ടിനെ അക്ഷരാർത്ഥത്തിൽ തകർക്കുകയായിരുന്നു.
ഗോൾ അകന്നുനിന്ന ആദ്യ പകുതിയിലെ നിരാശ മുഴുവൻ മറികടന്ന് അർജന്റീന മത്സരത്തിന്റെ 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ഗോൾ നേടിയത്.
Story Highlights: igor stimac lionel messi argentina fifa world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here