മക്കൾ ഉപേക്ഷിച്ചു; ജീവിക്കാനായി ട്രെയിനിനടിയിൽ കൈ വച്ച് വികലാംഗനായ ഒരു മനുഷ്യൻ

ഭിക്ഷ യാചിച്ച് ജീവിക്കാനായി ട്രെയിനിനടിയിൽ കൈ വച്ച് വികലാംഗനായ ഒരു മനുഷ്യൻ…! വിരലറ്റമൊന്ന് മുറിഞ്ഞാൽ, ഒരു പോറൽ സംഭവിച്ചാൽ വേദനകൊണ്ട് പുളയുന്ന മനുഷ്യന് ഈ വ്യക്തി അനുഭവിച്ച വേദനകളെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. ശാരീരിക വേദനകളെക്കാൾ എത്രയോ ഉപരിയായിരിക്കണം, പ്രായമായതോടെ നോക്കാൻ ആരുമില്ലാതെ ജീവിക്കാൻ വേണ്ടി സ്വന്തം കൈ കുരുതി നൽകേണ്ടി വന്നപ്പോഴുണ്ടായ മനോവിഷമം ? തിരുവനന്തപുരത്തെ ഒരു തെരുവ് ഗായകന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവമാണ് ഇത്. കേട്ട് കഴിഞ്ഞാൽ സത്യമായിരിക്കല്ലേ എന്ന് പ്രാർത്ഥിച്ച് പോകുന്ന ഒരു ജീവിതം…. ( thiruvananthapuram man chops off hand to beg )
ഐഎഫ്എഫ്‌കെ വേദിക്ക് പുറത്ത് നിന്നാണ് ‘പിച്ചക്കാരൻ’ എന്ന കവിത റാഫി എന്ന വ്യക്തിയിൽ നിന്ന് ട്വന്റിഫോറിലെ മാധ്യമ പ്രവർത്തകൻ അലക്‌സ് റാം കേൾക്കുന്നത്. കവിതയിലേത് യഥാർത്ഥ സംഭവമാണെന്നും, ആ വ്യക്തി ജീവിച്ചിരിപ്പുണ്ടെന്നും കണ്ടെത്തി. ഒടുവിൽ ആ വയോധികനെ തിരിച്ചറിഞ്ഞു.
‘ജീവിക്കാൻ വേണ്ടി ട്രെയിനിന്റെ അടിയിൽ കൈ കൊണ്ട് വെച്ച് കൊടുത്തതാണ് ഞാൻ. അതിനുമുമ്പ് തെങ്ങ് കയറ്റമായിരുന്നു പണി. ഇനി കേറാൻ പറ്റൂല. പഴുത്ത മടലിൽ പിടിച്ച് വീണ് കിടന്നാൽ, ഇവിടെ കിടന്ന് അഴുകി.. മക്കള് സഹായിക്കൂല, ആരും സഹായിക്കൂല.. എന്നെ നോക്കാനും ആരും കാണൂല. അതുകൊണ്ട് ഞാൻ സ്വയമേ ട്രെയിനിന്റെ അടിയിൽ കൊണ്ടുവെച്ചു കൊടുത്തു. തെങ്ങിൽ കയറി എന്തായാലും ഞാൻ വീഴുമെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ട് ഈ കൈ ഇനി വേണ്ട. കാലാണ് വയ്ക്കാന്ന് വിചാരിച്ചത്. കാല് വച്ചാൽ ഓണം ആക്കൂല്ലല്ലോന്ന് വിചാരിച്ചു. ചിലർ ദൈവമേ ഒരു കൈ ഇല്ലാത്ത ആളാണല്ലോ എന്ന് വിചാരിച്ച് ഒരു പത്തിരുപത് തരും. ഒരു അഞ്ഞൂറ് രൂപ, ആയിരം രൂപ കിട്ടുമ്പോഴേക്കും പതിയെ എഴുനേറ്റ് പോകും’- വയോധികൻ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: അന്ന് ഇലക്ട്രീഷ്യൻ, ഇന്ന് തെരുവിൽ; പാലക്കാട് പൊലീസിന്റെ നേതൃത്വത്തിൽ 55 കാരന് പുതുജീവിതം
വയോധികന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച കവിത ചുവടെ :
‘തിരുവനന്തപുരത്ത് വന്ന ഭാവിയിലെ അടൂരുമാരുടെയും, സ്പിൽബർഗ്മാരുടേയും ശ്രദ്ധയ്ക്ക്
നിങ്ങൾക്ക് സിനിമയാക്കാൻ പറ്റിയ ഒരു പിച്ചക്കാരൻറെ കവിതയുണ്ട് എൻറെ അടുക്കൽ
ഒരു ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും എന്റെ ഈ പിച്ചക്കാരൻ നീങ്ക പാത്തിരിക്ക മാട്ടോം.
ഇപ്പോൾ പിച്ചക്കാരന് പിച്ചക്കാരനായത് അഭിമാനം മാത്രം.
പിച്ചക്കാരൻ പിച്ചക്കാരൻ ആയിട്ട് പത്ത് വർഷമായതേയുള്ളൂ.
ഭൂജാതനായിട്ട് അറുപത്.
പിച്ചക്കാരൻറെ എട്ടാമത്തെ വയസ്സിൽ തുടങ്ങിയ കയറ്റോം ഇറക്കോം.. കയറ്റം ഇറക്കം, കയറ്റം, ഇറക്കം, കയറ്റം, കൈപ്പറ്റം, എറിഞ്ഞു അമ്പത്. അമ്പതിലെത്തിയ രാത്രി പിച്ചക്കാരൻ ഉറങ്ങിയില്ല.
അപ്പുറത്തെ പായയിൽ കിടക്കുന്ന സ്ത്രീയെയും മക്കളെയും നോക്കിയിരുന്നു.
സംസാരത്തിന്റെ വിരലുകളിൽ ഉമ്മ കൊടുത്ത് വെട്ടുകത്തി എടുക്കാൻ ആംഗ്യം ഇട്ടു.
കൂരക്ക് വെളിയിലിറങ്ങി മുറ്റത്ത് നിന്ന തെങ്ങിനെ തൊഴുതു.
മൂത്ത തേങ്ങയുടെ തല അരിയും പോലെ ഇടം കൈ അരിഞ്ഞെടുത്ത് തെണ്ടാൻ തെളിവ് വേണമെന്ന സമൂഹത്തിൻറെ മുന്നിൽ വച്ചു.
കയറാൻ ശേഷി.. നഹീറുടെ യാതനയും.. വേദനയും യാരറിയുവാൻ ?
പിച്ചക്കാരൻ ഫിലിം അവസാനിച്ചു’……..
Story Highlights: thiruvananthapuram man chops off hand to beg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here