പോസ്റ്ററിന്റെ പേരിലുള്ള അടിയിൽ വഴിത്തിരിവ്; മനുകുമാർ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്ന് ഓഫിസ് സെക്രട്ടറി
കോട്ടയത്ത് പോസ്റ്ററിന്റെ പേരിലുള്ള യൂത്ത് കോൺഗ്രസ് അടിയിൽ വഴിത്തിരിവ്. ജില്ലാ സെക്രട്ടറി മനുകുമാർ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു എന്ന് ഓഫിസ് സെക്രട്ടറി ലിബിൻ ഐസക്. ബഫർ സോൺ സമരത്തിന്റെ പോസ്റ്ററിൽ ഉമ്മൻചാണ്ടിയെ ഒഴിവാക്കിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ഡിസിസി ഓഫിസ് സെക്രട്ടറിയും ഏറ്റുമുട്ടുകയായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ചിത്രം ബഫർസോൺ പരിപാടിയിൽ നിന്നും ഒഴിവാക്കിയത് മനു ചോദ്യം ചെയ്തു. അതിന് ഡിസിസി പ്രസിഡൻ്റ് അനുകൂലിയായ ലിബിൻ തന്നെ മർദിച്ചുവെന്നും മനു പറഞ്ഞു. പരുക്കേറ്റ മനു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിലാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. ഇന്ന് കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് ഉമ്മൻചാണ്ടി അനുകൂലികൾ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ഇന്നലെ വൈകുന്നേരം മനു ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉമ്മൻചാണ്ടി ഒഴിവാക്കിയതിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചു. തുടർന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മനുവിനെ ഫോണിൽ വിളിച്ചു ശകാരിക്കുകയും ഉമ്മൻചാണ്ടി നാട്ടിലില്ലാത്തതിനാലാണ് ചിത്രം നൽകാതിരുന്നതെന്നും പറഞ്ഞു.
ഇന്ന് രാവിലെ സംഘടനാപരമായ കേസുകൾക്കായി കോട്ടയത്ത് കോടതിയിലെത്തിയതായിരുന്നു മനു. ഈസമയം ഡിസിസി ഓഫിസ് സെക്രട്ടറി ഇവിടെയെത്തി മനുവിനെ മർദിക്കുകയായിരുന്നു. 10 മിനിറ്റിലേറെ സംഘട്ടനം തുടർന്നു. കോടതിയിൽ വരേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടും ലിബിൻ കോടതിവളപ്പിലെത്തി മനുവിനെ മർദിച്ചതിന് പിന്നിൽ നാട്ടകം സുരേഷാണെന്നാണ് മനുവിനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ആരോപണം.
എന്നാൽ ഇതെല്ലാം തള്ളുന്ന തരത്തിലാണ് ലിബിന്റെ പ്രതികരണം. മനു തന്നെ ഇന്നലെ മെസേജ് അയച്ച് ഒറ്റക്ക് കാണമെന്ന് ആവശ്യപ്പെട്ടുവെന്ന് ലിബിൻ ആരോപിക്കുന്നു. ഇതിന്റെ വാട്സ്ആപ്പ് ചാറ്റുകളും ലിബിൻ പുറത്തുവിട്ടു. ഇത്തരത്തിൽ മനു വിളിച്ചതിനുസരിച്ചെത്തിയ തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി മർദിക്കുകയായിരുന്നു. തന്നെ മർദിച്ചപ്പോൾ സ്വാഭാവികമായി താൻ ചെറുത്തു നിൽപ്പ് നടത്തി. അതിലാണ് മനുവിന് പരുക്കേറ്റത്. ഇന്നലെ മനു യൂത്ത് കോൺഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റിൽ യൂത്ത്കോൺഗ്രസ് സെക്രട്ടറി കൂടിയായ ലിബിൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതിലെ പ്രതികാരമാകാം തന്നെ വിളിച്ചു വരുത്തി മർദിച്ചതിന് പിന്നിലെന്ന് ലിബിൻ പറഞ്ഞു. ഇരുവിഭാഗവും നിലവിൽ ഡിസിസിക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും പരാതി നൽകാൻ ഒരുങ്ങുകയാണ്.
Story Highlights: dcc office secretary said that Manukumar was beaten
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here