സംവിധായിക നയന സൂര്യയുടെ മരണം; കേസിന്റെ അന്വേഷണ രേഖകൾ ഇന്ന് മുതൽ പരിശോധിച്ച് തുടങ്ങും
യുവ സിനിമ സംവിധായക നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ രേഖകൾ ഇന്ന് മുതൽ പരിശോധിച്ച് തുടങ്ങും. പുനരന്വേഷണം വേണോ വേണ്ടയോ എന്നറിയാൻ രേഖകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡി.സി.പി വി.അജിത്ത് നിർദ്ദേശം നൽകിയിരുന്നു. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ. ദിനിലിനാണ് രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്.
നയനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നയനയുടെ കഴുത്തു ഞെരിച്ചിരുന്നുവെന്നും കഴുത്തിനു ചുറ്റും പാടുകളുണ്ടായിരുന്നുവെന്നും അടിവയറ്റിൽ ക്ഷതമേറ്റിരുന്നുവെന്നുമായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ നിർണ്ണായക കണ്ടെത്തലുകളാണ് ഉള്ളത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്, അടിവയറ്റിൽ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായി.
പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്. അസ്വഭാവിക മരണത്തിനു കേസെടുത്തെങ്കിലും അന്വേഷണം വഴി മുട്ടി നിലയിലാണ് ഇപ്പോൾ. നയനയുടെ മരണത്തിന് പിന്നിലെ ദുരൂഹതയിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് നയനയുടെ സുഹൃത്തുക്കളുടെ ആവശ്യം.
പത്തുവർഷത്തോളമായി സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന സൂര്യ. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയിൽ ‘പക്ഷികളുടെ മണം’ എന്ന ചിത്രം നയനയാണ് സംവിധാനം ചെയ്തത്. നിരവധി പരസ്യ ചിത്രങ്ങളും നയന ഒരുക്കിയിട്ടുണ്ട്.
Story Highlights: nayana surya death investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here