2024 തെരഞ്ഞെടുപ്പിന് മുൻപ് മാവോയിസ്റ്റുകളെ തുടച്ചു നീക്കും; ഝാർഖണ്ഡിൽ നിർണ്ണായക പ്രഖ്യാപനവുമായി മന്ത്രി അമിത് ഷാ

ഝാർഖണ്ഡിൽ നിർണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 തെരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് നിന്നും മാവോയിസ്റ്റുകളെ തുടച്ചു നീക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ചായ്ബാസയിലെ മഹാ സങ്കൽപ് റാലിയിൽ സംസാരിക്കവേയാണ് അമിത് ഷാ ഇത്തരത്തിലുള്ള പ്രഖ്യാപനം നടത്തിയത്.
കോൺഗ്രസ് ഭരിച്ചിരുന്ന 2009ൽ 2,258 നക്സലിസം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2021ൽ 509 ആയി കേസുകൾ കുറഞ്ഞുവെന്നും അമിത് ഷാ അവകാശപ്പെട്ടു. ഛത്തീസ്ഗഢുമായി അതിർത്തി പങ്കിടുന്ന ഝാർഖണ്ഡിലെ ഗ്രാമങ്ങളിലാണ് മാവോയിസറ്റ് പ്രശ്നം ഏറ്റവും രൂക്ഷമായി തുടരുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അടുത്ത വർഷം ജനുവരി ഒന്നിന് അയോധ്യയിൽ രാമക്ഷേത്രം നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. കോൺഗ്രസാണ് രാമക്ഷേത്ര നിർമാണത്തിന് തുരങ്കം വച്ചതെന്നും സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമിക്കുകയായിരുന്നുവെന്നുമാണ് അമിത് ഷാ ത്രിപുരയിൽ മാധ്യമങ്ങളോട് പറഞ്ഞത്.
Read Also: രാമക്ഷേത്രം തുറക്കുന്ന കാര്യം പ്രഖ്യാപിക്കാൻ അമിത് ഷാ ആരാണ്, രാജ്യസുരക്ഷ ഉറപ്പിക്കലാണ് ആഭ്യന്തര മന്ത്രിയുടെ ജോലി; മല്ലികാർജുൻ ഖാർഗെ
അമിത് ഷായുടെ രാമക്ഷേത്രം പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കുമെന്നും രാജ്യസുരക്ഷ ഉറപ്പിക്കലാണ് ആഭ്യന്തര മന്ത്രിയുടെ ജോലിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഞ്ഞടിച്ചു. അയോധ്യാ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആരാണെന്നും അദ്ദേഹം ചോദിച്ചു.
2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാമക്ഷേത്രം തുറന്നുകൊടുക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും രാമക്ഷേത്രമായിരിക്കും. 171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ് അയോധ്യയിൽ ഉയരുന്നത്. ലോക തീർത്ഥാടക ഭൂപടത്തിൽ പ്രമുഖസ്ഥാനം രാമക്ഷേത്രം വരുമ്പോൾ അയോധ്യയ്ക്ക് ഉണ്ടാകും. പതിറ്റാണ്ടുകളായി നിയമക്കുരുക്കിലായിരുന്ന അയോധ്യ ക്ഷേത്ര നിർമാണം, സുപ്രീംകോടതി വിധിക്ക് പിന്നാലെ 2020 ഓഗസ്റ്റ് അഞ്ചിനാണ് ആരംഭിച്ചത്. പ്രധാനമന്ത്രിയാണ് തറക്കല്ലിട്ടത്.
2019 നവംബറിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് തർക്കഭൂമി ക്ഷേത്രത്തിന്റേതാണെന്ന് വിധിക്കുകയായിരുന്നു. അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി മുസ്‌ലിം പള്ളി നിർമിക്കാൻ നൽകാനും കോടതി അന്ന് ഉത്തരവിട്ടിരുന്നു.
Story Highlights: Maoists will be wiped out before 2024 elections Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here