Advertisement

ഒന്നു പിഴച്ചാൽ മരണം ഉറപ്പ്; നേപ്പാൾ ഉൾപ്പെടുന്ന ലോകത്തെ ഏറ്റവും അപകടം പിടിച്ച 10 വിമാനത്താവളങ്ങൾ

January 15, 2023
Google News 5 minutes Read
most dangerous airport in the world

നേപ്പാൾ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിന്റെ നടുക്കത്തിലാണ് നാം എല്ലാവരും. ഒരു ചെറിയ പേടി പോലുമില്ലാതെ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുമോ? ആകാശയാത്ര അത്രത്തോളം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ലെങ്കിലും വിമാനത്താവളങ്ങളിലെ റൺവേകളിലേക്കു ഇറങ്ങുന്നതും പറന്നുയരുന്നതും നെഞ്ചിടിപ്പ് കൂട്ടുന്ന അനുഭവം തന്നെയാണ് ( most dangerous airport in the world ).

എന്നിരുന്നാലും ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രമാർഗവും വിമാനയാത്ര തന്നെ. ഓരോ വർഷത്തിലും റോഡ്, റെയിൽ അപകടങ്ങളിൽ മരിക്കുന്നവരുടെ ചെറിയൊരു ശതമാനം പോലും വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ കൊല്ലപ്പെടുന്നില്ല എന്നതാണ് സത്യം. എങ്കിലും വിമാനയാത്രയോട് ആളുകൾക്ക് എന്നും പേടിയാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ 10 എയർപോർട്ട് റൺ‌വേകൾ ഇതാ…

ടെൻസിംഗ്-ഹിലരി വിമാനത്താവളം. നേപ്പാൾ

ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിലൊന്നാണ് ലുക്ല എയർപോർട്ട് എന്നറിയപ്പെടുന്ന നേപ്പാളിലെ ടെൻസിംഗ്-ഹിലാരി വിമാനത്താവളം ( Tenzing Hillary Airport ). 9,500 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ ചെറിയ വിമാനത്താവളത്തെ ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമെന്ന് വിളിക്കുന്നു. എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യത്തെ രണ്ട് മലകയറ്റക്കാരായ ടെൻസിംഗ് നോർവേയുടെയും എഡ്മണ്ട് ഹിലരിയുടെയും പേരിലാണ് ഇത് അറിയപ്പെടുന്നത്. ട്രെക്കിംഗുകൾക്ക് പേരുകേട്ട ഇടമാണിത്. ചെറിയ പട്ടണമായ ലുക്ല എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള കവാടമാണ്.

ടിബറ്റിലെ കുംബോ ബണ്ട

സമുദ്രനിരപ്പിൽ നിന്ന് പതിനാലായിരം അടി ഉയരത്തിലാണ് ടിബറ്റിലെ കുംബോ ബണ്ട (kumbu banda Airport) വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഒരുപക്ഷെ ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാണിജ്യ വിമാനത്താവളം. ഇവിടെ വില്ലൻ ഓക്സിജനാണ്. വിമാനത്താവളം ഇത്ര ഉയരത്തിലാണ് എന്നതിനാൽ തന്നെ ഓക്സിജന്റെ ലഭ്യത കുറവാണ്. ഇത്രയും മുകളിലേക്ക് എത്തുമ്പോൾ പലപ്പോഴും ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നത് ലാൻഡിങ് സമയത്തിന് മുൻപ് എൻജിന്റെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. യാത്രക്കാരെ സംബന്ധിച്ചും പൈലറ്റുമാരെ സംബന്ധിച്ചും ഇതത്ര നല്ല അനുഭവമല്ല.

പാരോ, ഭൂട്ടാൻ

പരിശീലനം ലഭിച്ച ഏതൊരു പൈലറ്റിനും വിമാനം പറത്താനും വിമാനമിറക്കാനും എല്ലാ വിമാനത്താവളത്തിലും അനുമതിയുണ്ട്, ഒരു വിമാനത്താവളത്തിലൊഴിച്ച്. ഭൂട്ടാനിലെ പാരോ ( paro airport ) വിമാനത്താവളമാണിത്. ഈ വിമാനത്താവളത്തിൽ വിമാനം ഇറക്കാൻ 8 പൈലറ്റുമാർക്ക് മാത്രമേ അനുമതിയുള്ളൂ. ഇതിൽ നിന്നുതന്നെ അപകട ഭീഷണി തിരിച്ചറിയാം. ശരാശരി 5500 മീറ്റർ ഉയരമുള്ള പർവതങ്ങളും 1870 മീറ്റർ മാത്രം നീളമുള്ള റൺവേയുമാണ് ഈ വിമാനത്താവളത്തെ അപകടം പിടിച്ചവയുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

സെന്റ് മാർട്ടീൻ വിമാനത്താവളം

കരീബിയൻ ദ്വീപായ സെന്റ് മാർട്ടീനിലെ പ്രിൻസസ് ജൂലിയാന രാജ്യാന്തര വിമാനത്താവളം ബീച്ചിനരികിലൂടെ വന്ന് റൺവേയിലേക്കിറങ്ങുന്ന വിമാനങ്ങളുടെ ദൃശ്യങ്ങൾ കൊണ്ട് പ്രശസ്തമാണ് ( princess juliana international airport ). ഹോളണ്ടിന്റെ കീഴിലുള്ള ഈ ദ്വീപിന്റെ സ്ഥലപരിമിതി തന്നെയാണ് ബീച്ചിനോട് ചേർന്ന് വിമാനത്താവളം നിർമിക്കാൻ കാരണമായതും. ശ്രദ്ധിച്ച് ലാൻഡു ചെയ്തില്ലെങ്കിൽ വിമാനം കടലിൽ കിടക്കും എന്ന സ്ഥിതി ഇവിടെയും ഉണ്ട്. 2100 മീറ്ററാണ് ഇവിടുത്തെ റൺവേയുടെ നീളം. ബോയിങ് ഒഴികെയുള്ള വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്യും. 2500 മീറ്ററാണ് ബോയിങ് വിമാനങ്ങൾ ലാൻഡു ചെയ്യാനുള്ള റൺവേയുടെ ഏറ്റവും കുറഞ്ഞ നീളം.

ടോൺകോൺടിൻ വിമാനത്താവളം, ഹോണ്ടുറാസ്

പൈലറ്റുമാർക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന വിമാനത്താവളമാണ് ഹോണ്ടുറാസിലെ ടോൺകോൺടിൻ ( toncontin airport ). ഉയരം കൂടിയതും കുത്തനെയുള്ളതുമായ മലയുടെ അടിവാരത്താണ് വിമാനങ്ങൾക്ക് ലാൻഡ് ചെയ്യേണ്ടത്. സാധാരണ വിമാനത്താവളങ്ങളിലുള്ളതു പോലെ നേരെ വന്ന് റൺവേയിൽ ഇറങ്ങാൻ കഴിയില്ല. വളഞ്ഞെത്തിയാണ് റൺവേയിലേക്ക് വിമാനങ്ങൾ ലാൻഡ് ചെയ്യിക്കുക. അതുകൊണ്ടുതന്നെ എത്ര വിദ​ഗ്ധനായ പൈലറ്റും ഇവിടേയ്ക്കെത്തുമ്പോൾ ജാഗരൂകരാകും. കാരണം ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ അപകടം വരുത്തി വച്ചേക്കാം.

ഫ്രാൻസിലെ കോർഷ് വെൽ

ഹോണ്ടുറാസിലേത് മലയടിവാരത്തിലെ വിമാനത്താവളമാണെങ്കിൽ ഫ്രാൻസിലെ കോർഷ് വെലിലെത് മലമുകളിലാണ് ( courchevel airport ). ആൽപ്സ് പർവതനിരയിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളത്തിന് ചുറ്റും വൻ മലയിടുക്കുകളാണ്. ഇതിനെല്ലാം അപ്പുറം വിമാനത്താവളത്തിന്റെ റൺവേ നിർമിച്ചിരിക്കുന്നത് ഇറക്കത്തിലാണ്. കൂടാതെ റൺവേയുടെ നീളമാകട്ടെ വെറും 525 മീറ്ററും. വിമാനം പറന്നിറങ്ങുന്നതും ഉയരുന്നതും കുത്തനെയുള്ള പാറക്കെട്ടിൽ അവസാനിക്കുന്ന റൺവേയിലൂടെയാണ്. അതുകൊണ്ടുതന്നെ ഏതൊരു യാത്രക്കാരന്റെയും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നതാണ് ഈ കാഴ്ച, ഒപ്പം പൈലറ്റിന്റെയും.

ജിബ്രാൾട്ടർ രാജ്യാന്തര വിമാനത്താവളം

സ്വതവേ തന്നെ വിമാനം ലാൻഡിങ്ങും ടേക്കോഫും അപകടം പിടിച്ച പരിപാടികളാണ്. അപ്പോൾ ഇതിനിടയിൽ തിരക്കേറിയ ഒരു റോഡു കൂടി പോകുന്നുണ്ടെങ്കിൽ എന്താകും അവസ്ഥ. ജിബ്രാൾട്ടറിലെ ( gibraltar airport ) രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ ലാൻഡിങ് ആരംഭിക്കുന്നത് സമുദ്രത്തിന് നടുവിൽ നിന്നാണ്. ഇവിടെ ലാൻഡ് ചെയ്ത് എയർപോർട്ടിലേക്ക് എത്തുന്നതിനിടെയാണ് തിരക്കേറിയ റോഡു കടന്നുപോകുന്നത്. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സിഗ്നൽ തെളിഞ്ഞ് വാഹനങ്ങളെ തടയുകയാണ് ഇവിടെ ചെയ്യുന്നത്. എങ്കിലും പലപ്പോഴും അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. സ്ഥലപരിമിതി മൂലം ഇവിടെ മറ്റു പരിഹാരങ്ങൾ സാധ്യവുമല്ല.

ഗിസ്ബോൺ, ന്യൂസിലന്റ്

ജിബ്രാൾട്ട് വിമാനത്താവളത്തിൽ റൺവേയ്ക്ക് കുറുകെ റോഡാണെങ്കിൽ ഗിസ്ബണിൽ ഇതു റെയിൽ പാളമാണ് ( gisborne airport new zealand ). റൺവേയ്ക്ക് കുറുകെ റെയിൽ പാളം ഉള്ള ലോകത്തെ മൂന്നു വിമാനത്താവളങ്ങളിൽ ഒന്നാണ് ഗിസ്ബോൺ. മറ്റ് രണ്ടും തിരക്ക് കുറഞ്ഞവയാണെങ്കിൽ ഗിസ്ബോൺ തിരക്കേറിയ രാജ്യാന്തര വിമാനത്താവളമാണ്. അതുകൊണ്ട് തന്നെ അടിക്കടി ട്രെയിനുകളും വിമാനങ്ങളും പരസ്പരം പാതകൾ മുറിച്ചു കടന്നുപോകും. അതിനാൽ അപകട സാധ്യതയുമേറും. കൃത്യമായ ഇടവേളകളിൽ ട്രെയിനിന്റെയും വിമാനത്തിന്റെയും സമയം ക്രമീകരിച്ചാണ് ഈ പ്രതിസന്ധി അധികൃതർ മറികടക്കുന്നത്.

അന്റാർട്ടിക്കയിലെ മക്മർഡോ

എത്തിച്ചേരാൻ ഏറ്റവും വിഷമം പിടിച്ച ഭൂവിഭാഗമാണ് അന്റാർട്ടിക്. കപ്പലിലുള്ള യാത്ര ചിലപ്പോൾ മാസങ്ങൾ വരെ നീണ്ടേക്കാം. ഈ സാഹചര്യത്തിൽ അന്റാർട്ടിക്കിലെ വിമാനത്താവളം അനിവാര്യമാണ്. എന്നാൽ മഞ്ഞു നിറഞ്ഞ കാലാവസ്ഥ വിമാനങ്ങൾക്ക് വെല്ലുവിളിയും. ഈ വെല്ലുവിളി തന്നെയാണ് അന്റാർട്ടിക്കിലെ വിമാനത്താവളമായ മക്മർഡോയെ അപകടം പിടിച്ചതാക്കുന്നതും ( mcMurdo AirStation Antarctica ). ഐസിന്റെ മുകളിലാണ് വിമാനം ലാന്റുചെയ്യുക. അതുകൊണ്ട് തന്നെ തെന്നിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇതു കൂടാതെ മിക്കപ്പോഴുമുള്ള ഇരുട്ട് നിറഞ്ഞ അന്തരീക്ഷവും തണുത്തുറഞ്ഞ കാലാവസ്ഥയും വെല്ലുവിളികളാണ്.

അഗത്തി, ലക്ഷദ്വീപ്

ലോകത്തെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ലക്ഷദ്വീപിലെ അഗത്തി ( agatti airport ) വിമാനത്താവളവും. നാലായിരം അടി നീളം മാത്രമുള്ള അഗത്തി വിമാനത്താവളം ലോകത്തിലെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്. ചെറുവിമാനങ്ങൾക്ക് മാത്രം ഇറങ്ങാൻ കഴിയുന്ന ഈ വിമാനത്താവളത്തിന്റെ മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. അപകടം പിടിച്ചതെങ്കിലും അതിനൊപ്പം മനോഹരമായ കാഴ്ച ഒരുക്കുന്ന വിമാനത്താവളം കൂടിയാണ് അഗത്തി. ലക്ഷദ്വീപിലെ 36 ദ്വീപുകളിലേക്ക് എത്താനുള്ള ഏക വിമാനമാർഗവും അഗത്തിയാണ്.

Story Highlights: most dangerous airport in the world

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here