പൊലീസ് സംരക്ഷണമില്ലാതെ ഡിവൈഎഫ്ഐക്ക് ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ധൈര്യമുണ്ടോ?- വി.വി രാജേഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം എന്ത് വില കൊടുത്തും തടയുമെന്ന് ബിജെപി നേതാവ് വിവി രാജേഷ്. ഇപ്പോൾ നടക്കുന്നത് ഭരിക്കുന്ന പാർട്ടിയുടെ ദാർഷ്ട്യമാണ്. പൊലീസ് സംരക്ഷണമില്ലാതെ ഡിവൈഎഫ്ഐക്ക് എവിടെയെങ്കിലും പ്രദർശനം നടത്താൻ കഴിയുമോ?. ഇക്കാര്യത്തിൽ ബി.ജെ.പി ഡിവൈഎഫ്ഐയെ വെല്ലു വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ( BBC documentary vv Rajesh criticizes DYFI ).
പൂജപ്പുരയിൽ വനിതാ പ്രവർത്തകയെ പൊലീസ് ലാത്തി കൊണ്ടു കുത്തുകയായിരുന്നു. ശ്വാസ തടസ്സമുണ്ടായതിനെ തുടർന്നാണ് പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റിയത്. രാജ്യത്തെ സെൻസർ ബോർഡ് അനുമതി നൽകാത്ത ചിത്രം പ്രദർശിപ്പിക്കാൻ പൊലീസ് കോട്ട കെട്ടി സംരക്ഷണം നൽകി. ബാരിക്കേഡിന്റെ പിൻബലമില്ലാതെ ഒരിടത്ത് പോലും പ്രദർശനം നടത്താൻ അനുവദിക്കില്ല. രാജ്യദ്രോഹ ശക്തികളെ പ്രീണിപ്പിക്കുന്ന പിണറായി ഉടുതുണിയില്ലാതെ ഓടുന്ന കാലം വരും. പിണറായി തീക്കൊള്ളി കൊണ്ടു തല ചൊറിയുകയാണെന്നും രാജഷ് പറഞ്ഞു.
Read Also: റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി ബി.ബി.സി
ബി.ബി.സി ഡോക്യുമെന്ററി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും പാലക്കാടും ബിജെപി പ്രതിഷേധം തുടരുകയാണ്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പൂജപ്പുരയിലെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിൽ ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്. പ്രവർത്തകർ ബാരിക്കേട് മറിക്കാൻ ശ്രമിച്ചതോടെ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൂജപ്പുരയിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഇപ്പോഴും ഉന്തും തള്ളും തുടരുകയാണ്. പ്രതിഷേധങ്ങൾക്കിടെ പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദർശനം അവസാനിച്ചു.
വയനാട്ടിൽ ഡോക്യുമെന്ററി പ്രദർശനം നടക്കുന്ന സ്ഥലത്തേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാവാത്തതിനാൽ അഞ്ച് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ഇവിടെയും ഡോക്യുമെൻ്ററി പ്രദർശനം തുടരുകയാണ്.
പാലക്കാട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ച് തുടങ്ങിയതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കുകയുമാണ്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിലാണ് പ്രദർശനം തുടരുന്നത്. തിരുവനന്തപുരം പൂജപ്പുരയിലാണ് ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടായത്. വനിത പ്രവർത്തകയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുരയിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചത് 7 തവണയാണ്.
Story Highlights: BBC documentary vv Rajesh criticizes DYFI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here