വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ . ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയ – ചലച്ചിത്ര സംഗീത രംഗങ്ങളിൽ ശബ്ദമാധുര്യം കൊണ്ട് അനശ്വരതയാർജ്ജിച്ച വാണി ജയറാം തമിഴ്, കന്നട, മലയാളം, ഹിന്ദി സിനിമകളിലായി പതിനായിരത്തോളം ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
മലയാളഭാഷ അതിന്റെ തനിമയോടെ ഉച്ചരിക്കുന്നതിൽ വാണി ജയറാം കാട്ടിയ ശ്രദ്ധ പിൽക്കാല ഗായകർക്കൊക്കെയും മാതൃകയാണ്. ഗാനാലാപനത്തിനുള്ള ദേശീയ അവാർഡും വിവിധ സംസ്‌ഥാനങ്ങളുടെ അവാർഡുകളും നേടിയിട്ടുള്ള വാണി ജയറാമിനോട് മലയാള ചലച്ചിത്ര സംഗീതാസ്വാദകർക്ക് സവിശേഷമായ താല്പര്യം തന്നെ എന്നുമുണ്ടായിരുന്നു. അത് മരണാനന്തരവും തുടരുക തന്നെ ചെയ്യും. ദുഃഖകരമായ ആ വേർപാടിനുശേഷവും വാണി ജയറാം മധുരതരമായ അവരുടെ ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകളിൽ ജീവിക്കും.
Read Also:ടോപ് സിംഗറിലെ കുട്ടികളോട് വാണിയമ്മയെ കണ്ട് പഠിക്കാനാണ് പറയാറുള്ളത്; എംജി ശ്രീകുമാർ
മുഹമ്മദ് റാഫി മുതൽക്കിങ്ങോട്ട് ഏറ്റവും പുതിയ തലമുറയിലെ ഗായകരോടൊപ്പം വരെ പല പതിറ്റാണ്ടുകളിലായി അവർ പാടി. വാണി ജയറാം മലയാളിയല്ല എന്ന് ചിന്തിക്കാനുള്ള പഴുതുപോലും കൊടുക്കാത്ത മലയാളിത്തമുള്ള സ്വരത്തിലാണ് ശ്രുതിശുദ്ധിയോടെ അവർ പാടിയത്. വാണി ജയറാമിന്റെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന്റെ നഷ്ടമാണ്. വാണി ജയറാമിന്റെ സ്മരണയ്ക്കുമുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Pinarayi Vijayan About Vani Jairam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here