‘ഷുഹൈബ് വധത്തില്‍ സിപിഐഎമ്മിന് പങ്കില്ല’; ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവെന്ന് എം വി ജയരാജന്‍

ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഷുഹൈബ് വധത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സമൂഹത്തിന് അപമാനമാണ്. ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. (m v jayarajan against aakash thillankeri)
കേസില്‍ മാപ്പുസാക്ഷിയായി രക്ഷപ്പെടാനാണ് ആകാശ് ശ്രമിക്കുന്നതെങ്കില്‍ അതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടാകുമെന്നാണ് എം വി ജയരാജന്‍ ആരോപിക്കുന്നത്. ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി ഒരു തരത്തിലുള്ള അന്വേഷണത്തിനേയും ഭയക്കുന്നില്ല. ഏത് നേതാവാണ് കൊലയ്ക്ക് ആഹ്വാനം ചെയ്തതെന്ന് ആകാശ് തന്നെ പറയട്ടേയെന്നും എം വി ജയരാജന്‍ പറഞ്ഞു.
ഇതിനിടെ ആകാശ് തില്ലങ്കേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. ഡിവൈഎഫ്‌ഐ നേതാക്കളേയും രക്തസാക്ഷി കുടുംബങ്ങളേയും ആകാശ് തില്ലങ്കേരി അധിക്ഷേപിക്കുകയാണെന്നാണ് വിമര്‍ശനം. സംഘടനയെ അധിക്ഷേപിക്കുന്ന സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളെ പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
Read Also: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: ആകാശ് തില്ലങ്കേരിക്കെതിരെ കേസ്
നാടിന്റെ സമാധാനം തകര്‍ക്കുന്ന പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്നാണ് ഡിവൈഎഫ്‌ഐ പ്രസ്താവന. ആകാശ് തില്ലങ്കേരിക്കെതിരെ ഡിവൈഎഫ്‌ഐ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണെന്നാണ് വിവരം. ജന്മിവാഴിത്തത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 11 പേര്‍ രക്തസാക്ഷിത്വം വരിച്ച നാടാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും പേരും തങ്ങളുടെ സ്ഥാപിത താത്പര്യത്തിനായി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിള്‍ക്കണ്ണികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താനയിലൂടെ ആഞ്ഞടിച്ചു.
ക്വട്ടേഷന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്നായിരുന്നു ഫേസ്ബുക്ക് കമന്റിലൂടെ ആകാശ് തില്ലങ്കേരിയുടെ ആരോപണം. പല കാര്യങ്ങളിലും തന്നെ കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു.
Story Highlights: m v jayarajan against aakash thillankeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here