‘മലയാളത്തിലെ ആദ്യ സ്റ്റാൻഡപ്പ് ലേഡി കൊമേഡിയനായിരുന്നു സുബി’; ഓർമകളുമായി കെഎസ് പ്രസാദ്

കലാഭവനിൽ നൃത്ത പരിപാടികളിലൂടെയാണ് സുബി സുരേഷ് കരിയർ തുടങ്ങുന്നതെന്ന് മുതിർന്ന കോമഡി ആർട്ടിസ്റ്റ് കെഎസ് പ്രസാദ്. മലയാളത്തിലെ ആദ്യ സ്റ്റാൻഡപ്പ് ലേഡി കൊമേഡിയനായിരുന്നു സുബി. എല്ലാ സ്റ്റേജ് ഷോകളിലും സുബിയുടെ പെർഫോമൻസിന് ഒരു പ്രത്യേകതയുണ്ട് എന്നും സുബിക്കൊപ്പം ഒട്ടേറെ സ്റ്റേജ് പരിപാടികളിൽ പങ്കെടുത്തിട്ടുള്ള കെഎസ് പ്രസാദ് 24നോട് പറഞ്ഞു. (subi suresh ks prasad)
Read Also: ‘നാല് ദിവസം കഴിഞ്ഞ് സുബിയുമൊത്ത് ഗൾഫിൽ പോയി പ്രോഗ്രാം ചെയ്യാനിരിക്കുകയായിരുന്നു’; നോബി മാർക്കോസ് ട്വന്റിഫോറിനോട്
“കലാഭവനിൽ നൃത്തപരിപാടികളിലൂടെയാണ് സുബി തുടങ്ങുന്നത്. ഒരിക്കൽ സുബിയെ കലാഭവനിൽ ഗസ്റ്റായി വിളിച്ചപ്പോൾ പറഞ്ഞതാണ് ഇത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ നൃത്തം പഠിക്കാനാണ് കലാഭവനിൽ വന്നതെന്ന് പറഞ്ഞിരുന്നു. എല്ലാ സ്റ്റേജ് ഷോകളിലും സുബിയുടെ പെർഫോമൻസിന് ഒരു പ്രത്യേകതയുണ്ട്. മറ്റ് പല ലേഡി ആർട്ടിസ്റ്റുകളെപ്പോലെയല്ല സുബി. സ്റ്റാൻഡപ്പ് കോമഡി ഈ അടുത്തകാലത്താണ് കേരളത്തിൽ വന്നത്. അതിനു മുൻപ് ഒരു സ്ത്രീ സ്റ്റാൻഡപ്പ് കോമഡി ചെയ്തത് സുബി ആയിരുന്നു. നിന്ന് അര മണിക്കൂർ പുള്ളിക്കാരി സംസാരിക്കുകയും ജനങ്ങളെയൊക്കെ ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു. അന്ന് അതിന് സ്റ്റാൻഡപ്പ് കോമഡി എന്ന പേര് വന്നിട്ടില്ല.”- കെഎസ് പ്രസാദ് പറഞ്ഞു.
“ഒരു കോടി പരിപാടിയിൽ സുബി വിവാഹക്കാര്യം പറഞ്ഞിരുന്നു. ഉടൻ തന്നെ രാഹുൽ എന്നെ വിളിച്ചുപറഞ്ഞു, “പ്രസാദേട്ടാ, വിവരം പുറത്തറിഞ്ഞു. എല്ലാവരും അറിഞ്ഞു.” അപ്പോ ഞാൻ ചോദിച്ചു, “എന്നത്തേക്കാണ് ഇത്?” അപ്പോൾ കുറച്ചുദിവസം പോകട്ടെ എന്ന് രാഹുൽ പറഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് പുള്ളിക്കാരിക്ക് സുഖമില്ലാതായത്. രാഹുൽ രോഗവിവരങ്ങൾ അറിയിക്കുന്നുണ്ടായിരുന്നു. കരൾ വേണം, ഒരാൾ ഡൊണേറ്റ് ചെയ്യണം. അതിന് ഒരാളെ ലഭിച്ചു എന്ന് പറഞ്ഞു.”- അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ‘ഒരു സീരിയസ് ലിവർ പേഷ്യന്റായാണ് സുബി ആശുപത്രിയിലെത്തിയത്’; ചികിത്സിച്ച ഡോക്ടർ ട്വന്റിഫോറിനോട്
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിൻ്റെ അന്ത്യം. 41 വയസായിരുന്നു. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി സുരേഷ് ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്തിരുന്നു.
Story Highlights: subi suresh ks prasad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here