Advertisement

കാസർഗോഡ് ഗവ. കോളജ് വിവാദം; വിദ്യാർത്ഥികൾക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മുൻ പ്രിൻസിപ്പൽ എം. രമ

February 26, 2023
Google News 4 minutes Read
Kasaragod Govt College Ex principal M Rama apologized for his remarks against students

കാസർഗോഡ് ഗവ. കോളജിലെ വിദ്യാർത്ഥികൾക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മുൻ പ്രിൻസിപ്പൽ എം. രമ. വിദ്യാർഥികൾക്കെതിരായ പരാമർശങ്ങളിൽ അവർക്കുണ്ടായ മാനസിക വിഷമത്തിനും, കോളജിന്റെ പ്രതിഛായക്ക് കോട്ടമുണ്ടായതിലും ഖേദം അറിയിക്കുകയാണെന്ന് എം. രമ പറയുന്നു. ചില വിദ്യാർഥികളെ കുറിച്ചുള്ള പരാമർശം മൊത്തം വിദ്യാർഥികളെയും ബാധിച്ചുവെന്നും എസ് എഫ് ഐ തനിക്കെതിരെ നടത്തുന്ന അപവാദം പ്രചാരണം വിശ്വാസത്തിലെടുക്കരുതെന്നും വാർത്ത കുറിപ്പിലൂടെ മുൻ പ്രിൻസിപ്പൽ എം. രമ അറിയിച്ചു. ( Kasaragod Govt College Ex principal M Rama apologized for his remarks against students).

കോളേജിലെ പ്രശ്നങ്ങൾ അന്വേഷിച്ചുവന്ന ഒരു ചാനൽ ലേഖകന് ഞാൻ നൽകിയ അഭിമുഖം തൻ്റെ ഭർത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണെന്ന പച്ചക്കള്ളമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. കോളേജിലെ എൻ്റെ അനുഭവത്തിലും അറിവിലും വന്ന കാര്യങ്ങൾ ഞാൻ ചാനൽ ലേഖകനോട് സംസാരിച്ചത് എൻ്റെ മാത്രം ഉത്തരവാദിത്തത്തിലാണ്. അതിനു മാത്രമുള്ള അറിവും കഴിവും തനിക്കുണ്ട്. തൻ്റെ ഭർത്താവിനെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ടമാണെന്നും അവർ വാർത്ത കുറിപ്പിൽ പറയുന്നു.

Read Also: കാസർഗോഡ് തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു

ഡോ. എം. രമ പുറത്തിറക്കിയ പ്രസ്താവന

(1). കാസർക്കോട് ഗവ. കോളേജിലെ പ്രശ്നങ്ങളുടെ പേരിൽ തിനിക്കെതിരെ എസ്.എഫ്.ഐ. നടത്തുന്ന അപവാദ പ്രചരണങ്ങൾ വിദ്യാർത്ഥി സമൂഹവും ബഹുജനങ്ങളും തിരിച്ചറിയണമെന്നും തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നു.

(2).കുടിവെള്ളത്തിലെ പ്രശ്നം പറയാൻ വന്ന വിദ്യാർത്ഥികളെ മുറിയിൽ പൂട്ടിയിട്ടുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ. തുടങ്ങിയ
അക്രമ സമരം എന്നെ പ്രിൻസിപ്പാൾ ചുമതലയിൽ നീക്കുന്നതിൽ കലാശിച്ചുവെങ്കിലും അപവാദ പ്രചരണങ്ങൾ നിർത്തിയിട്ടില്ല.

(3). കോളേജിലെ പ്രശ്നങ്ങൾ അന്വേഷിച്ചുവന്ന ഒരു ചാനൽ ലേഖകന് ഞാൻ നൽകിയ അഭിമുഖം എൻ്റെ ഭർത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണെന്ന പച്ചക്കള്ളമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. കോളേജിലെ എൻ്റെ അനുഭവത്തിലും അറിവിലും വന്ന കാര്യങ്ങൾ ഞാൻ ചാനൽ ലേഖകനോട് സംസാരിച്ചത് എൻ്റെ മാത്രം ഉത്തരവാദിത്തത്തിലാണ്. അതിനു മാത്രമുള്ള അറിവും കഴിവും എനിക്കുണ്ട്. എൻ്റെ ഭർത്താവിനെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ടമാണ്. കോളേജ് കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്യാറില്ല.

(4).ഫെബ്രുവരി 23 ന് തികച്ചും അക്രമാസക്തമായ സമരമാണ് എസ് എഫ് ഐ എനിക്കെതിരെ നടത്തിയത്. പൊലീസ് സംരക്ഷണമുണ്ടായിരുന്നുവെങ്കിലും അതിനിടയിൽ നേരത്തേ ആസൂത്രണം ചെയ്ത രീതിയിൽ ആൾക്കൂട്ടം സൃഷ്ടിച്ച്
തന്നെ ദേഹോപദ്രവമേല്പിച്ച് കൊല്ലുവാനുള്ള ശ്രമം അവർ നടത്തി.

(5).അങ്ങനെ പരിക്ഷീണമായ മാനസികാവസ്ഥയിൽ, അന്ന് സമരത്തിനു ശേഷം വൈകിട്ട് തന്നെ കോളേജിൽ വെച്ച് കണ്ട ചാനൽ ലേഖകനോട് വികാരക്ഷോഭത്തോടെ സംസാരിച്ചപ്പോൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. കോളേജിലെ ചില വിദ്യാർത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞപ്പോൾ അത് മൊത്തം വിദ്യാർത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇട വന്നിട്ടുണ്ടെങ്കിൽ അത് ഖേദകരമാണ്.

(6).എൻ്റെ പരാമർശങ്ങൾ കൊണ്ട് കോളേജിലെ വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും
കോളേജിൻ്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനും ഞാൻ ഇതിനാൽ നിർവ്യാജം മാപ്പു പറയുന്നു

(7). തങ്ങളാണ് എല്ലാറ്റിൻ്റെയും അധികാരികളാണെന്ന ഗർവ്വുമായി കോളേജിൽ എസ്എഫ്.ഐ നടത്തുന്ന പ്രവർത്തനം നാശകരമാണ്. പൊതുവായ ഒരു തീരുമാനവും അവർക്ക് ബാധകമല്ല. പുറമേ നിന്നുള്ള ആളുകളുടെ രാഷ്ട്രീയ പ്രവർത്തനം കോളേജിൽ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും നേരത്തെ പഠനം പൂർത്തിയാക്കിപ്പോയ ഇമ്മാനുവലിനെപ്പോലുള്ള ആളുകൾ എന്നും ക്യാംപസിലെത്തുന്നുണ്ട്.

(8).സത്യത്തിൽ അവരുടെ ഇടപെടൽ കുട്ടികളുടെ പഠനപ്രവർത്തനത്തിന് തടസ്സമാണ്. നന്നായി പഠിക്കുന്ന ഉന്നത വിജയം നേടാൻ കഴിവുള്ള പെൺകുട്ടികളുൾപ്പെടെയുള്ളവരുടെ ഭാവി നശിപ്പിക്കുകയാണ് ഇമ്മാനുവലിനെ പോലുള്ളവർ ചെയ്യുന്നത്.

(9). അക്കാര്യം സൂചിപ്പിച്ചപ്പോൾ ഇമ്മാനുൽ പെൺകുട്ടികളെ നശിപ്പിച്ചു എന്ന രീതിയിൽ ആയിപ്പോയിട്ടുണ്ട്.
അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും മാത്രം വിചാരിച്ചാൽ പെൺകുട്ടികളെ നശിപ്പിക്കാൻ പറ്റുമെന്നു പറയാനാവില്ല. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്വന്തം നിലയും ഉത്തരവാദിത്തവും മനസ്സിലാക്കി പെരുമാറാൻ കഴിയും, കഴിയണം.
ഇമ്മാനുവലിൻ്റെ പേര് ആ നിലയിൽ പരാമർശിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

(10). കാസർക്കോട് ഗവ. കോളേജിൽ 97% മാർക്ക് ലഭിച്ച ഉയർന്ന നിലവാരം ലഭിച്ച കുട്ടികളാണ് പ്രവേശനം ലഭിക്കുന്നത്. പകുതി സീറ്റുകൾ വിവിധ വിഭാഗങ്ങൾക്ക് റിസർവേഷനായും ഉണ്ട്. കുഴപ്പക്കാർ എല്ലാ വിഭാഗക്കാരുമുണ്ട്. അങ്ങനെ മാത്രമേ ഞാൻ എവിടെയും പറഞ്ഞിട്ടുള്ളു.

(11). റിസർവേഷൻ പ്രകാരം കോളേജിലെത്തിയ മാർക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന് പറഞ്ഞ് ഞാൻ ജാതിയധിക്ഷേപം നടത്തിയതായി കാണിച്ച് ഇപ്പോൾ എസ്.എഫ്.ഐ. ഒരു സംഭാഷണ ശബ്ദ ശകലം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
ഒരു ചാനലിലും പത്രത്തിലും പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു ശബ്ദ ശകലമാണത്.

(12). മാതൃഭൂമി ചാനലുകാരൻ്റെ ഒരു ചോദ്യത്തിന് മറുപടിയായി എല്ലാ കാര്യങ്ങളും വിവരിക്കുന്നതിനിടയിൽ ഒരു നാക്കു പിഴയായി വന്ന ഒരു വാചകം ഞാൻ അപ്പോൾ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും അവർ അത് പ്രസിദ്ധീകരിക്കാതെ കളഞ്ഞതുമാണ്.

(13).എന്നാൽ ആ ചാനൽ ഓഫീസിൽ നിന്നും എങ്ങനെയോ ചോർത്തിയെടുത്ത് എസ് എഫ് ഐ അത് വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

(14). പിന്നോക്ക വിഭാഗങ്ങളെ എനിക്കെതിരായി തിരിക്കാനുള്ള ഈ ശ്രമം അപലപനീയമാണ്. എന്നെ വ്യക്തിപരമായി അറിയുന്ന ആളുകൾ ആരും അത് വിശ്വസിക്കില്ല. എങ്കിലും എൻ്റെ പേരിൽ അങ്ങനെ യൊരു വാർത്ത വരാൻ ഇടയായതിൽ ഞാൻ മാപ്പു പറയുന്നു.

(18). കുടിവെള്ള പ്രശ്നം

കോളേജിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഞാൻ പ്രിൻസിപ്പാൾ ചുമതലയിലുള്ള സന്ദർഭത്തിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്. ദശാബ്ദങ്ങൾ പഴക്കമുള്ള ടാങ്കിനു പകരം പുതിയ ടാങ്ക് ഒരു വർഷം മുമ്പ് പണിത് മോട്ടോർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്ലംബിങ് പണി മുടങ്ങിയിരിക്കുകയാണ്. അതിനായി മുഖ്യ പരിഗണന നൽകി പണം അനുവദിക്കാൻ സർക്കാരിന് എഴുതിയെങ്കിലും പാസ്സായി കിട്ടിയിട്ടില്ല. ഭരണത്തിൽ സ്വാധീനമുള്ള ചില അദ്ധ്യാപകർ അവർക്കിഷ്ടമുള്ള കാര്യങ്ങൾക്ക് പണം ലഭ്യമാക്കാൻ ഉത്സാഹിക്കുമ്പോൾ കുടിവെള്ള പ്രശ്നം അവഗണിക്കപ്പെട്ടതാണ് ഒരു കാരണം. ആ സമീപനം മാറ്റി പുതിയ ടാങ്ക് പ്രവർത്തനക്ഷമമാക്കാൻ സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പറ്റുകയുള്ളു.

Story Highlights: Kasaragod Govt College Ex principal M Rama apologized for his remarks against students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here