വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തിന് സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷ പരിപാടിയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം കേരളവും തമിഴ്‌നാടും ഒരുമിച്ച് ആഘോഷിക്കണമെന്ന് എം.കെ സ്റ്റാലിന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ക്ഷണിച്ചത്. സ്റ്റാലിന്‍ തന്റെ സഹോദരന്‍ ആണെന്നും പിണറായി പറഞ്ഞു.
നാഗര്‍കോവില്‍ നടക്കുന്ന ‘തോള്‍ ശീലൈ’ മാറുമറയ്ക്കല്‍ സമരത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇ.ഡിയുടേയും സിബിഐയുടേയും വിശ്വാസ്യത തകരുന്നുവെന്ന് പിണറായി വിജയന്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി. സനാതന ഹിന്ദുത്വം എന്ന വാക്കിലൂടെ സംഘപരിവാര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണ ആധിപത്യത്തിന്റെ പഴയ രാജവാഴ്ച കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരു പോലെ പ്രിയപ്പെട്ടതാകുകയാണ് ഈ വാക്ക്. ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. ഇതില്‍പരം എന്ത് തെളിവാണ് ഇതിന് വേണ്ടത്. ജനാധിപത്യം ഇക്കൂട്ടര്‍ക്ക് അലര്‍ജിയാണ്. ഇതിനും മറ്റു തെളിവുകള്‍ ആവശ്യമില്ല. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളേ ഉള്ളൂവെന്നും അത് കേരളവും തമിഴ്‌നാടുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: Pinarayi Vijayan invited Stalin for 100th anniversary of Vaikom Satyagraha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here