ബ്രഹ്മപുരം തീ, ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയിൽ; പൊതുജന താൽപര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോടതി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി പരിഗണിക്കുന്നു. ജില്ലാ കളക്ടർ രേണുരാജ് നേരിട്ടും അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഓൺലൈനായും കോടതിയിൽ ഹാജരായിട്ടുണ്ട്. പൊതു ജന താൽപര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ എറണാകുളം കളക്ടർ ഡോ. രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു.( Brahmapuram fire, District Collector Renu raj in High Court ).
പൊതുജന സംരക്ഷകർ എന്ന നിലയിലാണ് സ്വമേധയാ കേസെടുത്തത്. മാലിന്യമില്ലാത്ത അന്തരീക്ഷം പൗരൻമാരുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലടക്കം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. അതിനാലാണ് ഉത്തരവാദിത്തപ്പെട്ട കളക്ടറെയും അഡീ. ചീഫ് സെക്രട്ടറിെയും വിളിച്ചു വരുത്തിയത്. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ബ്രഹ്മപുരം തീപിടിത്തത്തിൽ കൂടുതൽ ഹിറ്റാച്ചികളുടേയും ഡ്രൈവർമാരുടേയും സേവനം ആവശ്യമുണ്ടെന്ന് കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ് രംഗത്തെത്തിയിരുന്നു. സേവന സന്നദ്ധർ കളക്ടറേറ്റിൽ ബന്ധപ്പെടണമെന്നാണ് കളക്ടർ അറിയിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തീയും പുകയും പൂർണമായി അണയ്ക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തീയണയ്ക്കൽ പൂർത്തിയാക്കുന്നതിന് കൂടുതൽ ഹിറ്റാച്ചികൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും കൂടുതൽ ഹിറ്റാച്ചികളുടെയും ഡ്രൈവർമാരുടെയും സേവനം ഈ ഘട്ടത്തിൽ അടിയന്തരമായി ആവശ്യമുണ്ടെന്നും കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നൽകുന്നതായിരിക്കും. ഹിറ്റാച്ചിയുള്ളവരും സേവന സന്നദ്ധരായ ഡ്രൈവർമാരും ഉടൻ 9061518888, 9961714083, 8848770071 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന് പിന്നാലെ കൊച്ചി നഗരത്തിലാകെ പുക വ്യാപിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നഗരത്തിലെ മലിനീകരണ പ്രശ്‌നത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് കോടതി ചോദിച്ചു. തീപിടിത്തം മനുഷ്യനിർമിതമാണോ സ്വാഭാവികമായി ഉണ്ടായതാണോ എന്ന് കോടതി ചോദിച്ചു. ഇത് മനുഷ്യനിർമിതമാണോ അതോ ദൈവത്തിന്റെ പ്രവർത്തിയാണോ എന്നും കോടതി പരിഹസിച്ചു.
Story Highlights: Brahmapuram fire, District Collector Renu raj in High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here