Advertisement

എലത്തൂർ ട്രെയിൻ തീവെപ്പ്; പ്രതി ഷാരൂഖ് സൈഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

April 9, 2023
Google News 2 minutes Read
elathur train fire questioning

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സൈഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഷാരൂഖിൻ്റെ നീക്കങ്ങൾ ആസൂത്രിതമാണെ നിഗമനത്തിലാണ് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പ്രതിയുടെ രണ്ട് വർഷത്തെ നീക്കങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. (elathur train fire questioning)

ഷൊർണ്ണൂരിൽ നിന്ന് പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആക്രമണം നടത്തിയത് ഒറ്റക്കാണെന്നും മറ്റാർക്കും ബന്ധമില്ലെന്നും ആവർത്തിക്കുകയാണ് പ്രതി. അതേസമയം, പ്രതിയുടെ തീവ്രവാദ ബന്ധം കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ സൈബർ പരിശോധന ആരംഭിച്ചു.

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാൻഡ്‌ലറിലേക്കും കടന്നുവെന്ന് റിപ്പോർട്ട്. പുലർച്ചെ നാലര മണിക്ക് ഷൊർണൂർ ടവർ പിരിധിയിലെത്തിയ പ്രതി ഷാറുഖ് 15 മണിക്കൂറാണ് പ്രദേശത്ത് തങ്ങിയത്. ഇതിന് ശേഷമാണ് ഇയാൾ കൊള്ളപ്പുള്ളിയിലെ പെട്രോൾ പമ്പിലേക്ക് പോയത്.

Read Also: ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും

ഇതിനിടയിൽ പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട്. ഒരു ഫുഡ് കണ്ടെയ്‌നറിൽ ടിഫിൻ ബോക്‌സിൽ ഭക്ഷണം ലഭിച്ചിരുന്നു. ഷാരൂഖ് തങ്ങിയ സ്ഥലവും ടിഫിൻ ലഭിച്ച സ്രോതസും അന്വേഷണ സംഘം പരിശോധിക്കുകയാണ്.

അതേസമയം, ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലഗ്രാം എന്നീ അക്കൗണ്ടുകളാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്. പ്രതിയുടെ തീവ്രവാദ ബന്ധവും ‘ഹാൻഡ്‌ലറെയും’ കണ്ടെത്താനായാണ് നീക്കം. പ്രതി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനൊപ്പം ഫോൺകോൾ വിശദാംശങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഫലം ലഭിക്കാൻ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കേന്ദ്ര ഏജൻസികൾ അറിയിക്കുന്നത്. 2021 വരെ ഷാരൂഖ് സാധാരണ ചെറുപ്പക്കാരനെ പോലെയാണ് കഴിഞ്ഞിരുന്നത്. 2021 അവസാനത്തോടെയാണ് ഷാരൂഖിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയെന്ന് ഏജൻസികൾ പറയുന്നു.

സിഗരറ്റ് വലിയടക്കമുള്ള ദുശ്ശീലങ്ങളെല്ലാം പ്രതി ഉപേക്ഷിച്ചതായി കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലുണ്ട്. ഡയറിയെഴുത്തും മതപരമായ ദിനചര്യകളും ആരംഭിച്ചത് 2021 അവസാനത്തോടെയാണ്. ഡൽഹിയിൽ നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭ്യമായത്.

Story Highlights: elathur train fire accused questioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here