Advertisement

അരിക്കൊമ്പന്റെ കോളർ അസമിൽ നിന്ന് തന്നെ എത്തിക്കും

April 13, 2023
Google News 1 minute Read
arikomban collar from assam

അരിക്കൊമ്പനെ പിടികൂടി കാട്ടിൽ വിടുമ്പോൾ ധരിപ്പിക്കേണ്ട ജിപിഎസ് കോളർ കൊണ്ടുവരുന്നതിൽ വീണ്ടും തീരുമാനം മാറ്റി. ആദ്യം കൊണ്ടുവരാൻ നിശ്ചയിച്ചിരുന്ന അസമിൽ നിന്ന് തന്നെ കോളർ എത്തിക്കും. നാളെ ഉച്ചയോടെ എയർ കാർഗോ വഴി നെടുമ്പാശേരിയിലും പിന്നീട് ഇടുക്കിയിലുമാണ് എത്തിക്കുക. സാങ്കേതിക കാരണങ്ങളാലാണ് ബംഗളൂരുവിൽ നിന്നുള്ള കോളർ വേണ്ടെന്ന് വച്ചത്. ( arikomban collar from assam )

അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് വനം വകുപ്പ് മന്ത്രി ട്വന്റിഫോറിനോട്. കോടതി വിധി സർക്കാരിന് കൂടുതൽ ഉത്തരവാദിത്വം നിർവ്വഹിക്കാൻ ഉണ്ടെന്ന് തെളിയിക്കുകയാണെന്നും നിയമപരമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വനം വകുപ്പ് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. പറമ്പിക്കുളത്തുകാരുടെ ആശങ്ക പൂർണ്ണമായി മാറി എന്ന് കരുതുന്നില്ലെന്നും ജനങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ടാണ് ഈ സ്ഥലങ്ങൾ ഒന്നും വനം വകുപ്പ് തെരഞ്ഞെടുക്കാതിരുന്നതെന്നും വനം മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി 21നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്. ആവശ്യമായ എല്ലാ ഒരുക്കങ്ങളും വനം വകുപ്പ് പൂർത്തിയാക്കുകയും ചെയ്തു. കേസ് കോടതിയിലായതോടെ നടപടികളെല്ലാം മുടങ്ങി. അഞ്ചിന് കേസ് പരിഗണിച്ചപ്പോൾ അരിക്കൊമ്പനെ പിടികൂടാൻ അനുകൂല ഉത്തരവ് കിട്ടി. റോഡിയോ കോളർ എത്താത്തതിനാൽ പിടികൂടാനായില്ല. നടപടികൾ ഒരാഴ്ച കൂടി നീളുമെന്നതാണ് ഇപ്പോഴത്തെ ആശങ്കക്ക് കാരണം.

അരിക്കൊമ്പൻ ഇപ്പോഴും ജനവാസ മേഖലയിൽ അക്രമം തുടരുകയാണ്. പിടികൂടുന്ന നടപടികൾ നീണ്ടു പോയാൽ വീണ്ടും സമരം തുടങ്ങാനും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചാത്തിലെ ആളുകൾ ആലോചിക്കുന്നുണ്ട്.

Story Highlights: arikomban collar from assam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here