അതിഖ് അഹമ്മദ് കൊല: മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; സുരക്ഷാ ചുമതലയുണ്ടായിരുന്ന 17 പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍

മുന്‍ എം പി അതിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ അതിഖിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. അതിഖിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 17 പൊലീസുകാരേയും അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു. മുന്‍പ് കൊലചെയ്യപ്പെട്ട ഉമേഷ് പാലിന്റെ വസതിയ്ക്ക് മുന്നില്‍ പൊലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. (Atiq Ahmad shot dead 17 police officers suspended)
ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിഖ് അഹമ്മദിനെയും സഹോദരനേയും കൊലപ്പെടുത്തിയ മൂന്ന് അക്രമികളും പ്രയാഗ്‌രാജ് ജില്ലക്ക് പുറത്തുള്ളവരാണ്. കഴിഞ്ഞദിവസവും മൂന്ന് അക്രമികളും സംഭവസ്ഥലത്ത് എത്തിയിരുന്നു.പ്രതികളെ എസ് ടി എഫ് വിശദമായി ചോദ്യം ചെയ്യുകയാണ്. മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read Also:അതിഖ് വധം: ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ; സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
സംസ്ഥാനത്താകെ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ നാളെ മുതലുള്ള അവധികള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. അതേസമയം കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യല്‍ കമ്മിഷനെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചിരിക്കുന്നത്.
വൈദ്യചികിത്സയ്ക്കായി പ്രയാഗ്‌രാജ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അതിഖിനും സഹോദരനും വെടിയേറ്റത്. മകന്‍ അസദ് അഹമ്മദിന്റെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മുന്‍ എംപി കൊല്ലപ്പെട്ടത്.
മൂന്ന് പേര്‍ അതിഖിനും അഷ്‌റഫിനും നേരെ വെടിയുതിര്‍ത്തതായി വൃത്തങ്ങള്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന എത്തിയതായിരുന്നു അതിഖിനെ വെടിവെച്ചത്. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ കീഴടങ്ങി. മൂന്ന് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തിനെ ഉന്മൂലനം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് പൊലീസ് സമീപകാലത്തൊന്നും നടത്തിയിട്ടില്ലാത്ത വമ്പന്‍ ഓപ്പറേഷനില്‍ അസദ് മരിച്ചത്. മകന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അതിഖ് വെള്ളിയാഴ്ച മജിസ്‌ട്രേറ്റിനോട് അനുമതി തേടിയിരുന്നു.
Story Highlights: Atiq Ahmad shot dead 17 police officers suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here