പുൽവാമ വിഷയം : നിലവിലെ ആരോപണം സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ടെന്ന് അനിൽ ആന്റണി ട്വന്റിഫോറിനോട്
പുൽവാമ വിഷയത്തിൽ നിലവിലെ ആരോപണം സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ടെന്ന് അനിൽ ആന്റണി ട്വന്റിഫോറിനോട്. ട്വന്റിഫോറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അനിൽ ആന്റണി ഇക്കാര്യം അറിയിച്ചത്. ( Anil Antony About Pulwama Controversy )
‘പുൽവാമ വിഷയത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പുൽവാമ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് മനസിലാക്കിയതുകൊണ്ടാണ് നമ്മുടെ വ്യോമസേന പ്രത്യാക്രമണം നടത്തിയത്. നിലവിൽ ആരോപണം ഉന്നയിച്ച വ്യക്തി മൂന്ന് ഗവർണർ സ്ഥാനം ഏറ്റെടുത്തു. ഇതേ കുറിച്ച് എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നെങ്കിൽ അങ്ങനെയൊരു സാഹചര്യം വരില്ലായിരുന്നു. അദ്ദേഹത്തിന് സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ട് മാറിനിന്ന് പറയുന്ന ആരോപണങ്ങളാണ് ഇത്’- അനിൽ കെ ആന്റണി പറഞ്ഞു.
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുൽവാമ വിഷയത്തിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. 2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണം 40 പട്ടാളക്കാരുടെ വീരമൃത്യുവിനാണ് കാരണമായത്. അന്ന് സത്യപാൽ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. പുൽവാമ ആക്രമണത്തിന് കാരണം മോദി സർക്കാർ സുരക്ഷയൊരുക്കുന്നതിൽ വരുത്തിയ വീഴ്ചയും ഇന്റലിജൻസ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയുമാണെന്ന് സത്യ പാൽ മാലിക് ദ വയറിനോട് പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു, ആ കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടു എന്നുമാണ് സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Story Highlights: Anil Antony About Pulwama Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here