തെന്നിന്ത്യയുടെ പ്രിയഗായിക എസ്. ജാനകിക്ക് ഇന്ന് എൺപത്തി അഞ്ചാം പിറന്നാൾ

തെന്നിന്ത്യയുടെ പ്രിയഗായിക എസ് ജാനകിക്ക് ഇന്ന് എൺപത്തി അഞ്ചാം പിറന്നാൾ. നിത്യഹരിതഗാനങ്ങളിലൂടെ തെന്നിന്ത്യയുടെ സ്വന്തം പാട്ടുകാരിയായി മാറി എസ്. ജാനകി. വർഷങ്ങളായി മലയാളികളുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന സ്വരമാധുരി. ഉച്ചാരണശുദ്ധികൊണ്ടും ആലാപനമികവുകൊണ്ടും മനോഹരമായ പാട്ടുകളിലൂടെ വിസ്മയിപ്പിക്കുന്ന സർഗസാന്നിധ്യം. ഭാഷയുടെ അതിർവരമ്പുകളില്ലാതെ വ്യത്യസ്തഭാഷകളിൽ എത്രയോ പാട്ടുകൾ നമുക്ക് സമ്മാനിച്ചു മലയാളികളുടെ ജാനകിയമ്മ എന്ന എസ് ജാനകി. South Indian Singer S. Janaki Celebrates 85th Birthday Today
ഓൾ ഇന്ത്യ റേഡിയോയിൽ ലളിതഗാനമത്സരത്തിലൂടെയാണ് എസ്. ജാനകി സംഗീതലോകത്തേക്ക് ചുവടുവച്ചത്. 1957ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെ പിന്നണിഗാനരംഗത്തെത്തിയ ജാനകി, പിന്നീട് സംഗീതപ്രേമികൾക്കായി സംഭാവന ചെയ്തത് തന്റെ സംഗീതജീവിതത്തിന്റെ ആറ് പതിറ്റാണ്ടാണ്. 1957-ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ…’ എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്കെത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളികളുടെ ഹൃദയത്തെ സ്പർശിച്ച ഒട്ടനവധി ഗാനങ്ങൾക്ക് ജാനകി സ്വരമാകുകയായിരുന്നു.
പത്ത് കൽപനകൾ എന്ന മലയാള ചിത്രത്തിലെ ”അമ്മ പൂവിനും..’ എന്ന പാട്ടുപാടി 2017-ൽ പിന്നണിഗാനരംഗത്തുനിന്ന് ഔദ്യോഗികമായി വിരമിച്ചെങ്കിലും ആ പാട്ടുകൾ കേൾക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. അഞ്ച് ഭാഷകളിലായി നാൽപ്പത്തി എണ്ണായിരത്തിലേറെ ഗാനങ്ങൾ, മികച്ച ഗായികക്കുള്ള നിരവധി പുരസ്കാരങ്ങൾ, ഇന്ത്യയിലെ മികച്ച സംഗീതസംവിധായകർ ഈണമിട്ട പാട്ടുകൾ. മലയാളി നെഞ്ചോടുചേർത്തുവച്ച എത്രയോ പാട്ടുകളാണ് ആ മധുരശബ്ദത്തിൽ അനശ്വരമായി മാറിയത്. ഏതു മാനസികാവസ്ഥകളിലും കൂട്ടായെത്തുന്ന ഒട്ടനവധി ഗാനങ്ങൾ തന്റെ ശബ്ദത്തിലൂടെ സംഗീതാസ്വാദകർക്ക് സമ്മാനിച്ച പ്രിയഗായികക്ക് ട്വന്റിഫോറിന്റെ ജന്മദിനാശംസകൾ.
Story Highlights: South Indian Singer S. Janaki Celebrates 85th Birthday Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here