‘ടെണ്ടർ നടപടികളുടെ രേഖകൾ പുറത്തുവിടാൻ കെൽട്രോൺ തയ്യാറാകണം’; കെൽട്രോൺ എം.ഡിക്കു രമേശ് ചെന്നിത്തലയുടെ മറുപടി

കെൽട്രോൺ എം.ഡിക്കു രമേശ് ചെന്നിത്തലയുടെ മറുപടി. രേഖകൾ ഉൾപ്പടെ പുറത്തു വിട്ടാണ് മറുപടി. അഞ്ചു വർഷത്തേക്ക് ക്യാമറയ്ക്കടക്കം ഫെസിലിറ്റി മാനേജ്‌മെന്റ് ഉൾപ്പടെ ടെണ്ടർ വിളിക്കാനായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ കമ്പനിയുമായി എഗ്രിമെന്റ് വെച്ചപ്പോൾ ഇത് കെൽട്രോൺ ബോധപൂർവം ഒഴിവാക്കിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. 151 കോടി രൂപ ക്വോട്ട് ചെയ്ത് ടെണ്ടർ നൽകി. പിന്നീട് 5 വർഷത്തെ ഫെസിലിറ്റി മാനേജ്മെന്റിന് തുക വിലയിരുത്തി. സ്വകാര്യ കമ്പനിക്ക് ഇതിലൂടെ 81 കോടി രൂപ അധികം ലഭിച്ചുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.
ടെണ്ടർ നടപടികളുടെ രേഖകൾ പുറത്തുവിടാൻ കെൽട്രോൺ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ( ramesh chennithala replies to keltron )
കെൽട്രോണിന്റെ പ്രവർത്തന ചിലവിനും മറ്റുമായിട്ടാണ് സേഫ് കേരളാ പദ്ധതിയുടെ തുക 151 കോടിയിൽ നിന്ന് 232 ആയി വർധിപ്പിച്ചതെന്ന കെൽട്രോൺ സി എംഡിയുടെ വദം തള്ളുന്ന സർക്കാർ ഉത്തരവ് പുറത്ത് വിട്ട് രമേശ് ചെന്നിത്തല. 27.4.20 ഗവൺമെന്റ് ഉത്തരവ് പ്രകാരം 5 വർഷത്തെക്ക് ക്യാമറ ഉൾപ്പടെ ഉള്ള സാധനങ്ങളുടെ ഫെസിലിറ്റി മാനേജ്മെന്റ് ഉൾപ്പെടെ ടെണ്ടർ വിളിക്കാനാണു സർക്കാർ ഉത്തരവിന്റെ രണ്ടാം പാരഗ്രാഫിൽ പറയുന്നത്. എന്നാൽ കമ്പനിയുമായി എഗ്രിമെന്റ് വെച്ചപ്പോൾ ഇക്കര്യം ബോധപൂർവ്വം ഒഴിവാക്കുകയും 151 കോടി രൂപ ക്വാട്ട് ചെയ്ത് കമ്പനിക്ക് ടെണ്ടർ നൽകിയ ശേഷം പിന്നീട് 5 വർഷത്തെ ഫെസിലിറ്റി മാനേജ്മെന്റിന് തുക വകയിരുത്തുകയും ചെയ്തത് സർക്കാർ ഉത്തരവിന് വിരുദ്ധമായിട്ടാണ് എന്നുമാണ് രമേശ് ചെന്നിത്തല പത്രക്കുറിപ്പിൽ കുറിച്ചത്. ഇത് അഴിമതിക്ക് വേണ്ടിയാണെന്നും സ്വകാര്യകമ്പനിയെ സഹായിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു. ഇത് വഴി സ്വകാര്യ കമ്പനിക്ക് ഒറ്റയടിക്ക് 81 കോടി രൂപയാണ് ലഭിച്ചത്. പദ്ധതി തുക 151 കോടി രൂപ എന്നത് 232 കോടിയാക്കി ഉയർത്തിക്കൊടുത്തത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ചെന്നിത്തല ചോദിക്കുന്നു. ഇക്കാര്യത്തിൽ ടെൻഡർ നടപടികളുടെ രേഖകൾ പുറത്ത് വിടാൻ കെൽട്രോൺ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
പരസ്പര വിരുദ്ധമായി സംസാരിച്ച് കെൽട്രോൺ ഉരുണ്ടു കളിക്കുന്നത് തന്നെ സേഫ് കേരളാ പദ്ധതിയിൽ കള്ളക്കളിയും അഴിമതിയും നടന്നു എന്നതിന് വ്യക്തമായ തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് തങ്ങളുടെ മാത്രം പദ്ധതിയാണെന്നും ഉപകരാറുകളൊന്നും നൽകിയിട്ടില്ലെന്നുമാണ് കെൽട്രോൺ ആദ്യം പത്രക്കുറിപ്പിൽ പറഞ്ഞത്. എന്നാൽ കെൽട്രോൺ സി.എം.ഡി എൻ. നാരായണമൂർത്തി ഇന്നലെ പറഞ്ഞത് എസ്.ഐ.ആർ.ടി (ടകഞഠ) എന്ന കമ്പനിക്ക് കരാർ നൽകിട്ടുണ്ടെന്നാണ്. മാത്രമല്ല, സ്രിട്ട് മറ്റാർക്കെങ്കിലും ഉപകരാറുകൾ നൽകിയതിൽ കെൽട്രോണിന് ഒരു ബാദ്ധ്യതയുമില്ലെന്നും സി.എം.ഡി പറയുന്നു.
സി.എം.ഡി എന്തിനാണ് ഇങ്ങനെ മലക്കം മറിച്ചിൽ നടത്തിയതെന്ന് രമേശ് ചെനന്ിത്തല പത്രക്കുറിപ്പിൽ ചോദിക്കുന്നു. ആദ്യം പറഞ്ഞു സ്വന്തം പദ്ധതിയാണെന്നും ഉപകരാറൊന്നും ഇല്ലെന്നും. ഉപകാരറുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ താൻ തെളിവ് പുറത്തു വിട്ടപ്പോൾ സിർട്ടാണ് ഉപകരാർ നൽകിയതെന്ന് വിചിത്ര മറുപടിയാണ് സി.എം.ഡി നൽകുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇന്നലത്തെ സിഎംഡിയുടെ വിശദീകരണത്തോടെ താൻ ഉയർത്തിയ ആരോപണങ്ങൾ പൂർണ്ണമായും ശരിയാണെന്നു തെളിഞ്ഞിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിശദീകരണം തന്നെ ഒരു കുറ്റസമ്മതമാണ്. ആദ്യ ദിവസം കെൽട്രോൺ പറഞ്ഞത് ക്യാമറ നിർമ്മിക്കുന്നത് ഉൾപ്പടെ എല്ലാം കെൽട്രോണാണ് ചെയ്യുന്നതെന്നായിരുന്നു. എന്നാൽ എന്നലെ കെൽട്രോൺ സി.എം.ഡി അതും തള്ളിപ്പറഞ്ഞു. ക്യാമറകൾ വാങ്ങിയവയാണെന്നാണ് സി.എം.ഡി ഇപ്പോൾ പറയുന്നത്. ഈ പദ്ധതിക്ക് ആവശ്യമായ സോഫ്റ്റ് വെയർ രാജ്യത്തിനകത്തും പുറത്ത് നിന്നും ടെൻഡർ നടപടി പാലിച്ചാണ് വാങ്ങിയെന്നാണ്. അങ്ങനെയെങ്കിൽ സോഫ്റ്റ് വെയർ വാങ്ങിയതിന്റെ ടെണ്ടർ രേഖകൾ പുറത്ത് വിടാമോയെന്നും ക്യാമറ വാങ്ങിയ 74 കോടിയ്ക്ക് പുറമേ സോഫ്റ്റ് വെയറിന് എത്ര കോടി മുടക്കിയുമെന്നും ചെന്നിത്തല ചോദിച്ചു. വ്യക്തത വരുത്തിയില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്തു വിടുമെന്ന് ചെന്നിത്തല പറഞ്ഞു.
Story Highlights: ramesh chennithala replies to keltron
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here