പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം; തീർത്തും വ്യത്യസ്തമായ ആചാരങ്ങൾ
ഏതൊരും മലയാളിയുടേയും ഹൃദയ സ്പന്ദനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത് മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ്. അതുകൊണ്ടാണ് തൃശ്ശൂര്‍ പൂരത്തെ പൂരങ്ങളുടെ പൂരം എന്ന് വിളിക്കുന്നത്. വടക്കുംനാഥനെ കാണുന്നതിനും പൂരം കൂടുന്നതിനും വേണ്ടി കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ആളുകള്‍ എത്തുന്നത്. തൃശൂരിന്റെ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും തേക്കിൻകാട് മൈതാനത്തിലുമാണ് പൂരത്തിന്റെ ചടങ്ങുകൾ അരങ്ങേറുക. ( Thrissur Pooram Festival Kerala different customs and Rituals ).
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഗജവീരന്‍മാരെ അണി നിരത്തി പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് പൂര ദിനത്തിലെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഇതിൽ മണിക്കൂറുകളോളം നീണ്ട് നില്‍ക്കുന്ന കുടമാറ്റം തന്നെയാണ് ഏറെ ആകർഷിക്കുന്ന കാഴ്ച. ഇതിന് ശേഷം പുലര്‍ച്ചെയോടെയാണ് വെടിക്കെട്ട് ഒരുങ്ങുന്നത്.
ചെമ്പടമേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, പഞ്ചവാദ്യം എന്നിവയെല്ലാം തൃശൂർ പൂരത്തിന്റെ പ്രധാന ഘടകങ്ങളാണ്. പകല്‍പ്പൂരം കഴിഞ്ഞുള്ള വെടിക്കെട്ട്, പിന്നീട് ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നടക്കുന്ന വാദ്യമേളത്തിന് എന്നും ഒരു പ്രത്യേക ഭംഗിയുണ്ട്.
Read Also: മാനം തെളിഞ്ഞാല്‍ ശക്തന്റെ തട്ടകത്തില്‍ അമിട്ട് പൊട്ടും; വൈകിട്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ട്
തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കാണ് പൂരത്തില്‍ പ്രത്യേക സ്ഥാനമുള്ളത്. തിരുവമ്പാടി ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷണനാണെങ്കിലു ഉപദേവതയായ ഭഗവതിയെയാണ് പൂരദിനത്തില്‍ എഴുന്നള്ളിക്കുന്നതെന്ന പ്രത്യേകതയുണ്ട്. പൂരം വെടിക്കെട്ടും കുടമാറ്റവും തിരുവമ്പാടി, പാറമേക്കാവ് ദേശക്കാര്‍ക്ക് മാത്രം അവകാശപ്പെടുന്നതാണ്.
തൃശൂർ പൂരത്തിന് ഒരാഴ്ച മുമ്പ് തന്നെ പങ്കാളികളായ ക്ഷേത്രങ്ങളിലെല്ലാം ശുദ്ധികലശം നടത്തി കൊടികയറ്റും. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് ഈ ക്ഷേത്രങ്ങളിൽ കൊടികയറ്റുക. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്ത് കെട്ടും. ഇതാണ് ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കൊടിമരം. തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങും. തുടർന്ന് പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കും.
വെടിക്കെട്ട് നടത്താനും പ്രദക്ഷിണ വഴിയിൽ പന്തലുയർത്താനുമുള്ള അവകാശം തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമാണ്. ആനകളുടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലിന്റെ കാര്യത്തിലുമൊക്കെ പഴയകാലങ്ങളിൽ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ തമ്മിൽ പലരീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.
Story Highlights: Thrissur Pooram Festival Kerala different customs and Rituals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here