ബി.ജെ.പിയുടെ വർഗീയതയ്ക്കെതിരെ പോരാടുന്ന എം.പിയാണ് ജോൺ ബ്രിട്ടാസ്; അമിത് ഷായെ വിമർശിച്ച ബ്രിട്ടാസിന് പിന്തുണയുമായി സിപിഐഎം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് ലേഖനം എഴുതിയതിന് രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസിന് രാജ്യസഭാ സെക്രട്ടറിയേറ്റ് നോട്ടിസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം. ജോൺ ബ്രിട്ടാസ് എം.പിക്കെതിരായ കേന്ദ്ര സർക്കാരിന്റെ നീക്കം രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ബി.ജെ.പി മുന്നോട്ടു വെയ്‌ക്കുന്ന വർഗ്ഗീയ അജണ്ടയ്‌ക്ക് കേരളത്തിനോടുള്ള അവഗണനയ്‌ക്കും എതിരായി ശക്തമായിപോരാടുന്ന എം.പിയാണ് ജോൺ ബ്രിട്ടാസെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ( CPIM supports john brittas who criticized Amit Shah ).
ആഭ്യന്തര മന്ത്രി അമിത്‌ഷാ കർണാടകത്തിൽ നടത്തിയ കേരളത്തിനെതിരായ പരാമർശം ലേഖനത്തിൽ ഉദ്ധരിച്ചു എന്നതിന്റെ പേരിലാണ് രാജ്യസഭ അദ്ധ്യക്ഷൻ വിളിച്ചുവരുത്തി വിശദീകരണം തേടിയിരിക്കുന്നത്. കേരളം നിങ്ങളുടെ അടുത്തുണ്ട്, ഞാൻ കൂടുതൽ പറയുന്നില്ല തുടങ്ങിയ പരാമർശങ്ങൾ ആ അവസരത്തിൽ തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തതാണ്. ഈ കാര്യം ലേഖനത്തിൽ എടുത്തുപറഞ്ഞു എന്നതിന്റെ പേരിലാണ് രാജ്യസഭാ അദ്ധ്യക്ഷൻ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
Read Also: കുറച്ച് കാലങ്ങളായി മനസിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി; എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി അമ്മ യാത്രയായെന്ന് ജോൺ ബ്രിട്ടാസ്
അമിത്‌ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്‌താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മാനവിക വികസന സൂചികകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയോടു ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്.
കേന്ദ്ര സർക്കാർ മുന്നോട്ടു വെയ്‌ക്കുന്ന ആഗോളവത്‌ക്കരണ നയങ്ങൾക്ക് ബദൽ ഉയർത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് ആകമാനം മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടു വെയ്‌ക്കുന്നത്. ബി.ജെ.പി നേതാക്കളുടെ കൊടിയ പകയ്‌ക്ക് കേരളം ഇടയാകുന്നതിനും കാരണം ഇതാണ്. സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകൾ പോലും പടച്ചുവിടുന്ന സാഹചര്യത്തിൽകൂടിയാണ് ഇത്തരം ഒരു നീക്കം നടന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യൻഭരണഘടനയുടെ ആർട്ടിക്കൽ 19 അഭിപ്രായപ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നുമാണിത്. ഇതുപോലും വിസ്‌മരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ലേഖനത്തിലെ പരാമർശം രാജ്യദ്രോഹപരം ആണെന്ന് ചൂണ്ടികാട്ടി ബിജെപി നേതാവ് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകറിന് പരാതി നൽകിയിരുന്നു. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസിന് നോട്ടീസ് അയച്ചതായി രാജ്യസഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
Story Highlights: CPIM supports john brittas who criticized Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here