സൈബർ ആക്രമണം കടുത്തു; ഇൻസ്റ്റഗ്രാമിൽ കമൻ്റ് ബോക്സിനു പൂട്ടിട്ട് നവീനുൽ ഹഖ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിൽ വിരാട് കോലിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീനുൽ ഹഖിനെതിരെ സൈബർ ആക്രമണം ശക്തം. കോലിയെ ബഹുമാനിക്കണമെന്നും കാണിച്ചത് ശരിയായില്ല എന്നും ചൂണ്ടിക്കാണിച്ചാണ് താരത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. തുടർന്ന് തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൻ്റെ കമൻ്റ് ബോക്സ് നവീനുൽ ഹഖ് പൂട്ടി. (naveen haq cyber attack)
ഇന്നലെ മത്സരത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ലക്നൗവിൻ്റെ ഇന്നിംസ്ഗിൽ, 9ആം വിക്കറ്റിൽ നവീൻ ബാറ്റ് ചെയ്യുന്നതിനിടെ സിറാജിനോട് ബൗൺസർ എറിയാൻ കോലി ആവശ്യപ്പെട്ടു എന്നാണ് വിവരം. അത് കേട്ട് നവീൻ കോലിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഈ സമയത്ത് ‘നീ എന്റെ ഷൂസിൽ പറ്റിയിരിക്കുന്ന മണ്ണിനു സമമാണെ’ന്ന് കോലി പറഞ്ഞു. നവീൻ തിരിച്ചെന്തോ പറഞ്ഞു. അമിത് മിശ്രയും അമ്പയർമാരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി.
Read Also: തനിക്ക് കിട്ടിയ മാൻ ഓഫ് ദി മാച്ച് കോലിക്ക് സമർപ്പിച്ച ഗംഭീർ; വ്യക്തിവിദ്വേഷത്തിനു മുൻപുണ്ടായിരുന്ന സൗഹൃദത്തിൻ്റെ മുഖം: വിഡിയോ
കളിക്ക് ശേഷം ഹസ്തദാനത്തിനിടെയും നവീൻ കോലിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. രാഹുൽ വിളിച്ചിട്ടും കോലിയോട് സംസാരിക്കാൻ കൂട്ടാക്കാതെ നവീൻ തിരികെനടക്കുന്നതും വിഡിയോയിൽ കാണാമായിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് നവീനെതിരെ സൈബർ ആക്രമണം ശക്തമായത്. വാക്കുതർക്കത്തിൽ ലക്നൗ ഉപദേശകൻ ഗൗതം ഗംഭീറും ഇടപെട്ടിരുന്നു.
ഐപിഎൽ മത്സരത്തിനിടെ വാക്കുതർക്കത്തിൽ ഏർപ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീൻ ഉൽ ഹഖിനും പിഴ. ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിനിടെയാണ് സംഭവം.ഐപിഎൽ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്.
കോലിയും ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനം പിഴയടയ്ക്കണം. ലഖ്‌നൗവിന്റെ അഫ്ഗാനിസ്ഥാൻ താര നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.
മത്സരത്തിൽ 18 റൺസിനാണ് ബാംഗ്ലൂരിൻ്റെ ജയം. ബാംഗ്ലൂർ മുന്നോട്ടുവച്ച 127 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗ 19.5 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി. 23 റൺസ് നേടിയ കൃഷ്ണപ്പ ഗൗതമാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി കരൺ ശർമയും ജോഷ് ഹേസൽവിഡും 2 വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: naveen ul haq cyber attack instagram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here