താനൂര്‍ ബോട്ടപകടം; അപകടത്തില്‍പ്പെട്ട ബോട്ട് കരയ്ക്ക് കയറ്റി

താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് കരയിലേക്ക് കയറ്റി. തലകീഴായി മുങ്ങിയ ബോട്ട് ജെസിബി എത്തിച്ചാണ് ഉയര്‍ത്തിയത്. ബോട്ട് പിന്നീട് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ലൈസന്‍സ് ഇല്ലാത്ത ബോട്ടാണ് പ്രവര്‍ത്തിച്ചത്. ബോട്ടില്‍ കയറുമ്പോള്‍ മിക്കവരും ലൈഫ് ജാക്കറ്റും ധരിച്ചിരുന്നില്ല.
പുറത്തെടുത്ത ബോട്ടില്‍ ആരും ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ട് മുങ്ങിക്കിടന്ന സ്ഥലത്ത് കൂടുതല്‍ തെരച്ചില്‍ നടക്കുകയാണ്. ആദ്യം ഇടത് വശത്തേക്ക് മറിഞ്ഞ ബോട്ട് അല്‍പസമയം കൊണ്ട് തന്നെ പൂര്‍ണമായും തലകീഴായി മുങ്ങുകയായിരുന്നു. ചളിയിലേക്കാണ് ബോട്ട് മുങ്ങിയത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ ജെല്‍സിയ ജാബിര്‍, സഫ്‌ല (7), ഹസ്‌ന(18), അഫ്‌ലാഹ്(7), ഫൈസന്‍(3), റസീന, അന്‍ഷിദ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Read Also: താനൂർ ബോട്ടപകടം; രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ പ്രവർത്തകരോട് രാഹുൽ ഗാന്ധി
താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസിനും മന്ത്രി അബ്ദുറഹ്മാനുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏകോപന ചുമതല.
Story Highlights: Malappuram boat accident boat was brought ashore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here