സിദ്ധരാമയ്യ അടുത്ത കര്‍ണാടക മുഖ്യമന്ത്രി? ഹൈക്കമാന്‍ഡ് പിന്തുണ നേടിയെന്ന് സൂചന
കേവല ഭൂരിപക്ഷം മറികടന്ന് കോണ്‍ഗ്രസ് കര്‍ണാടക തൂത്തുവാരിയ ശേഷം എങ്ങും അലയടിക്കുന്ന ചോദ്യം മുഖ്യമന്ത്രി ഡികെ ശിവകുമാറോ സിദ്ധരാമയ്യയോ എന്നതാണ്. നിലവിലെ സാഹചര്യത്തില്‍ സാധ്യത സിദ്ധരാമയ്യയ്ക്ക് തന്നെയാണെന്നാണ് സൂചന. ഡി കെ ശിവകുമാറും എം ബി പാട്ടീലും ഉപമുഖ്യമന്ത്രിമാരായേക്കും. മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും. (Siddaramaiah may be the next Karnataka chief minister)
കര്‍ണാടകയിലെ തലപ്പൊക്കമുള്ള നേതാക്കളാണ് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും. ഇവരിലാരാകും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യം സജീവമാണ്. 2013 മുതല്‍ 2018 വരെ അഞ്ചു കൊല്ലം കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യ . ജനതാദളില്‍ നിന്നാണ് കോണ്‍ഗ്രസിലെത്തിയത്. ഇത്തവണ സിദ്ധരാമയ്യയുടെ പേരിനാണ് മുന്‍തൂക്കം. സോണിയാ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് ഡി കെ ശിവകുമാര്‍.കേന്ദ്ര ഏജന്‍സികള്‍ സ്വത്തു കണ്ടു കെട്ടിയിട്ടും ജയിലില്‍ അടച്ചിട്ടും കോണ്‍ഗ്രസില്‍ പാറപോലെ ഉറച്ചു നിന്ന നേതാവ് .എന്നാല്‍ സിദ്ധരാമയ്യക്ക് ഹൈക്കമാന്‍ഡ് അനുകൂലമായേക്കുമെന്നാണ് സൂചന.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നരേന്ദ്ര മോദിയുടെ എതിരാളിയാകാന്‍ സിദ്ധരാമയ്യയാണ് യോഗ്യനെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. ഇത്തവണ മുഖ്യമന്ത്രിയായാല്‍ ഇനി മത്സരിക്കാനില്ലെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. പക്ഷേ സിദ്ധരാമയ്യ അദ്ദേഹത്തിന്റെ സമുദായമായ കുറുബക്ക് അമിത പ്രാധാന്യം നല്‍കുമെന്നാണ് ലിംഗായത്ത് – വൊക്കലിഗ സമുദായങ്ങളുടെ കണക്കുകൂട്ടല്‍. കര്‍ണാടകയിലെ സമ്പന്ന നേതാക്കളില്‍ ഒരാളാണ് ഡി കെ ശിവകുമാര്‍ .കോണ്‍ഗ്രസ് വിജയത്തിനു പിന്നിലെ ചാലക ശക്തിയും ശിവകുമാറാണ്. പക്ഷേ ഹൈക്കമാന്‍ഡ് സിദ്ധരാമയ്യക്കൊപ്പം നില്‍ക്കാനാണ് സാധ്യത. ഡി കെ ശിവകുമാറും എം ബി പാട്ടീലും ഉപമുഖ്യമന്ത്രിമാരായേക്കും . മുഖ്യമന്ത്രി സ്ഥാനമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തന്റെ മനസിലെന്നായിരുന്നു സി കെ ശിവകുമാറിന്റെ പ്രതികരണം.
Story Highlights: Siddaramaiah may be the next Karnataka chief minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here