പി വി അന്‍വര്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ നേരിട്ടപ്പോള്‍…; മൂന്ന് മുഖങ്ങള്‍ വെളിപ്പെട്ടെന്ന് ന്യായാധിപന്‍;രണ്ടാം വരവില്‍ പവറായി ജനകീയ കോടതി

രണ്ടാം വരവില്‍ തീപാറുന്ന സംവാദങ്ങള്‍ക്ക് വേദിയായി ട്വന്റിഫോര്‍ പ്രേക്ഷകരുടെ മനസ് കവര്‍ന്ന പരിപാടിയായ ജനകീയ കോടതി. ജനങ്ങളുടെ ചോദ്യങ്ങളും ജനങ്ങള്‍ക്കായുള്ള വാദങ്ങളും ഉന്നയിക്കുന്ന ട്വന്റിഫോറിന്റെ സംവാദ വേദിയായ ജനകീയ കോടതിയുടെ രണ്ടാം പതിപ്പിന്റെ ആദ്യ എപ്പിസോഡില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറാണ് ജനങ്ങളുടെ ചോദ്യങ്ങളെ നേരിട്ടത്. ഹാഷ്മി താജ് ഇബ്രാഹിം അവതാരകനായ പരിപാടിയില്‍ ജസ്റ്റിസ് ബി കെമാല്‍ പാഷ ന്യായാധിപനായി. (Janakeeya kodathi P V anvar episode)
യൂട്യൂബ് ലൈവിലുള്‍പ്പെടെ ഒരേസമയം പതിനായിരക്കണക്കിന് കാഴ്ചക്കാരാണ് രണ്ടാംവരവില്‍ ജനപ്രിയ പരിപാടിയെ സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫിസ് കേന്ദ്രീകരിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്ന പി വി അന്‍വറിന്റെ ആരോപണം തന്നെയായിരുന്നു ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്. സൈബര്‍ ഇടങ്ങളിലെല്ലാം മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പി വി അന്‍വര്‍ നടത്തിയ പരിഹാസങ്ങളും ജനകീയ കോടതിയില്‍ വച്ച് ചോദ്യങ്ങള്‍ക്ക് വിധേയമായി. വ്യക്തിപരമായി ആക്രമിച്ചാല്‍ വ്യക്തിപരമായി തന്നെ തിരിച്ചടിക്കുമെന്നും അന്തി ചര്‍ച്ചയിലെ ഭാഷ കേട്ടാല്‍ അടിക്കാന്‍ തോന്നുമെന്നും പി വി അന്‍വര്‍ സംവാദത്തിനിടെ പറഞ്ഞു.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
അനധികൃത തടയണ വിവാദം, എംഎല്‍എ ആയിരിക്കെ ആറ് മാസം വിദേശത്ത് പോയി താമസിച്ചത്, നേരിടേണ്ടി വന്ന ജപ്തി നടപടി, കള്ളക്കേസുകളില്‍ കുടുക്കുന്നുവെന്ന അന്‍വറിന്റെ ആരോപണങ്ങള്‍ മുതലായവയും ജനകീയ കോടതിയില്‍ ചോദ്യങ്ങളായി എത്തി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ധിഖ് പന്താവൂരിന്റെ വിയോജിപ്പുകള്‍ക്കും പ്രേക്ഷകരുടെ ഭാഗത്തുനിന്നും വന്ന ചോദ്യങ്ങള്‍ക്കും പി വി അന്‍വര്‍ മറുപടി പറഞ്ഞു. മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഏഴ് പേരെ ഏല്‍പ്പിച്ചെന്നത് കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ശതകോടീശ്വരന്‍മാര്‍ എംഎല്‍എമാരാകുകയും ഉത്തരേന്ത്യന്‍ സ്‌റ്റെലിലേക്ക് ഭരണം മാറുകയും ചെയ്യുന്നത് ജനാധിപത്യപ്രക്രിയയെ എവിടെയെത്തിക്കുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ശതകോടീശ്വരന്‍, രാഷ്ട്രീയക്കാരന്‍, ജനപ്രതിനിധി എന്നീ മൂന്ന് മുഖങ്ങളുള്ളപ്പോള്‍ പി വി അന്‍വര്‍ വിവാദങ്ങളുടെ തോഴനായി മാറുന്നതെങ്ങനെയെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Janakeeya kodathi P V anvar episode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here